Wednesday
10 June 2026
23.7 C
Kerala
HomeCinema News'മതിയായ തെളിവുകളില്ല'; ചലച്ചിത്ര അവാർഡ് നിർണയം ചോദ്യം ചെയ്തുള്ള അപ്പീലും ഹൈക്കോടതി തള്ളി

‘മതിയായ തെളിവുകളില്ല’; ചലച്ചിത്ര അവാർഡ് നിർണയം ചോദ്യം ചെയ്തുള്ള അപ്പീലും ഹൈക്കോടതി തള്ളി

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം ചോദ്യം ചെയ്ത് സംവിധായകൻ ലിജീഷ് മുള്ളേഴത്ത് നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പുരസ്കാര നിർണയത്തിൽ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

ഈ മാസം 11നാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നേരത്തെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ തള്ളിയിരുന്നു. പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. സ്വജനപക്ഷപാതം തെളിയിക്കാനോ പക്ഷപാതപരമായി ഇടപെട്ട് എന്നതിനോ തെളിവുകൾ ഹാജരാക്കാൻ ഹരജിക്കാരന് സാധിച്ചില്ലെന്ന് കാട്ടിയാണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.

അവാർഡ് നിർണയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് ആരോപിച്ചത്. രഞ്ജിത്ത് ആ സ്ഥാനത്തിരുന്നുകൊണ്ട് ജൂറിയം​ഗങ്ങളെ സ്വാധീനിച്ചെന്നായിരുന്നു ആരോപണം. ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളി. ഇതിനുപിന്നാലെയാണ് അപ്പീലുമായി ലിജീഷ് വീണ്ടും കോടതിയ സമീപിച്ചത്.

എന്നാൽ, അവാർഡ് നിർണയത്തിൽ ക്രമക്കേട് നടന്നതിന് മതിയായ ഒരു തെളിവും ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ചും ചൂണ്ടിക്കാട്ടി. മാത്രവുമല്ല, സിനിമയുടെ നിർമാതാവ് സമാന ആരോപണം ഇതുവരെ ഉന്നയിച്ചിട്ടില്ല. പരാതിയും നൽകിയിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

സംവിധായകന്‍ വിനയനാണ് അവാർഡ് നിർണയത്തിനെതിരെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് വിനയന്‍ ആരോപിച്ചത്. ഇതിനു പിന്നാലെയാണ് ലിജീഷ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

RELATED ARTICLES

Most Popular

Recent Comments