ഡാന ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും; 20 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

0
18

ഡാന ചുഴലിക്കാറ്റ് ഇന്ന് രാത്രി തീരത്തെത്തും. ഒഡീഷയിലെ ബാലസോറിനടുത്തുള്ള ദമ്ര തുറമുഖത്തും ബംഗാളിലെ സാഗർ ദ്വീപിലും ചുഴലിക്കാറ്റ് കരയടിക്കും. ഇരു സംസ്ഥാനങ്ങളിലെയും ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ നിന്ന് 20 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

മുൻകരുതലിന്റെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം 15 മണിക്കൂർ അടച്ചിടും. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വേഗത്തിലാകും ചുഴലിക്കാറ്റ് തീരം തൊടുക എന്നാണ് പ്രവചനം. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും 11 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും.മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.