ലോകകപ്പ് ടൂർണമെന്റിനുള്ള തയ്യാറെടുപ്പിനിടെ അഞ്ഞൂറോളം തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്

0
52

ഖത്തറിൽ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിനുള്ള വേദികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണത്തിനിടെ 400 മുതൽ 500 വരെ തൊഴിലാളികൾ ഖത്തറിൽ മരണപ്പെട്ടെന്ന് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ഒരു അഭിമുഖത്തിലാണ് തവാദി ഇക്കാര്യമറിയിച്ചത്. എന്നാൽ, മരണപ്പെട്ടവരുടെ കണക്ക് കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൃദയാഘാതം, പകർച്ചവ്യാധികൾ തുടങ്ങിയവകൊണ്ടാണ് കൂടുതൽ മരണം സംഭവിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. 2014 മുതൽ 2021 വരെയുള്ള കണക്കാണിതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 12 വർഷത്തിനിടെ ലോകകപ്പ് നിർമ്മാണത്തിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ എണ്ണം എത്രയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി നൽകിയത്. ദി നാഷണൽ ന്യൂസ് ആണ് വാർത്ത റിപ്പോർട് ചെയ്തത്.

സ്റ്റേഡിയം നിർമാണത്തിനുപുറമേ അതിനോടനുബന്ധിച്ച മെട്രോ പാതകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം നിർമിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ തൊഴിലാളികളെയാണ് ഖത്തറിലേക്ക് എത്തിച്ചിരുന്നത്. ഇതിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്ന വിമർശനമുണ്ടായി. എന്നാൽ, ഖത്തർ ഭരണകൂടം ഇതെല്ലാം നിഷേധിച്ചിരുന്നു.