ഏഷ്യാകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം; ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടും

0
156

ദുബായിലും ഷാർജയിലുമായി ആറു രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം.സെപ്തംബർ പതിനൊന്നിനാണ് ഫൈനൽ. രാത്രി 7.30ന് നടക്കുന്ന മത്സരങ്ങൾ സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.

ആറു ടീമുകളെ രണ്ടായി തിരിച്ചാണ് കളി. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, ഹോങ്കോങ് ടീമുകളാണുള്ളത്. ബി ഗ്രൂപ്പിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ. ഹോങ്കോങ് യോഗ്യതാമത്സരം കളിച്ചാണെത്തിയത്. യുഎഇ, കുവൈത്ത്, സിംഗപ്പൂർ എന്നീ ടീമുകൾക്കെതിരെ വിജയിച്ചാണ് നാലാംതവണയും യോഗ്യത നേടിയ നേടിയത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ ഫോറിലേക്ക് മുന്നേറും. പരസ്പരമുള്ള പോരിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ടു ടീമുകൾ ഫൈനൽ കളിക്കും.

നാളെ രാത്രി ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് ആദ്യകളി. ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടും. രണ്ടു കളിയും ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്. രണ്ടുവർഷത്തിൽ ഒരിക്കൽ നടക്കാറുള്ള ഏഷ്യാകപ്പ് കോവിഡ് കാരണം മുടങ്ങിയതാണ്. 2018ലാണ് ഒടുവിൽ നടന്നത്. ഏകദിന ടൂർണമെന്റായി നടന്നിരുന്ന ഏഷ്യാകപ്പ് 2016ൽ ട്വന്റി20യായിരുന്നു. ലോകകപ്പിന്റെ വരവ് പ്രമാണിച്ച്‌ ഇക്കുറിയും ട്വന്റി20യാണ്. 2016ലും 2018ലും ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ജേതാക്കളായി.

ഇന്ത്യ 12 തവണ ടൂർണമെന്റിൽ പങ്കെടുത്തതിൽ ഏഴുതവണ ജേതാക്കളായി. മൂന്നുതവണ റണ്ണറപ്പ്. ശ്രീലങ്ക 13 തവണ അണിനിരന്നതിൽ അഞ്ചു കിരീടവും ആറ് രണ്ടാംസ്ഥാനവും. പാകിസ്ഥാൻ രണ്ടുതവണയാണ് കിരീടം നേടിയത്. രോഹിത് ശർമയ്–ക്ക് കീഴിൽ മികച്ച നിരയുമായാണ് ഇന്ത്യ കിരീടം നിലനിർത്താൻ എത്തുന്നത്. പരിക്കേറ്റ പേസറായ ജസ്–പ്രീത് ബുമ്ര ഇല്ലാത്തത് മാത്രമാണ് ക്ഷീണം. ഹർഷൽ പട്ടേലും പുറത്താണ്.