കൂനൂര്‍ കോപ്റ്റര്‍ ദുരന്തം: വില്ലനായത് കാലാവസ്ഥ, അന്വേഷണസമിതി റിപ്പോര്‍ട്ട് നിയമപരിശോധനയ്‌ക്ക്‌ കൈമാറി

0
19

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്‌ ഉൾപ്പെടെ 14 പേരുടെ മരണത്തിന്‌ ഇടയാക്കിയ ഹെലികോപ്‌റ്റർ ദുരന്തത്തിൽ അട്ടിമറിയില്ലെന്ന്‌ റിപ്പോർട്ട്‌. മോശംകാലാവസ്ഥയെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണ്‌ അപകടകാരണമെന്ന നിഗമനത്തിലാണ്‌ അന്വേഷണസമിതി എത്തിയിട്ടുള്ളതെന്ന്‌ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

എയർമാർഷൽ മാനവേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ അന്വേഷണ റിപ്പോർട്ട്‌ നിയമപരിശോധനയ്‌ക്ക്‌ കൈമാറി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട്‌ കേന്ദ്രസർക്കാരിന്‌ സമർപ്പിക്കും.  ഫ്ലൈറ്റ്‌ ഡാറ്റാ റെക്കോഡർ, കോക്‌പിറ്റ്‌ വോയിസ്‌ റെക്കോഡർ തുടങ്ങിയവ പരിശോധിച്ചശേഷമാണ്‌ സമിതിയുടെ റിപ്പോർട്ട്‌.

ഡിസംബർ എട്ടിനുണ്ടായ അപകടത്തിനു കാരണം കൺട്രോൾഡ്‌ ഫ്ലൈറ്റ്‌ ഇൻ റ്റു ടെറെയ്‌ൻ (സിഎഫ്‌ഐടി) ആണെന്നാണ്‌ റിപ്പോർട്ടിൽ പറയുന്നത്‌. പ്രതികൂലമായ കാലാവസ്ഥയാണ്‌ മിക്കപ്പോഴും സിഎഫ്‌ഐടിക്ക്‌ കാരണമാകുന്നത്‌. സാഹചര്യം മനസ്സിലാക്കുന്നതിൽ ഉണ്ടാകുന്ന പിഴവുമൂലം ഹെലികോപ്‌റ്റർ ഏതെങ്കിലും പ്രതലത്തിലോ തടസ്സത്തിലോ ഇടിച്ച്‌ അപകടമുണ്ടാകും.

സിഎഫ്‌ഐടി ഉണ്ടാകുന്ന ഘട്ടത്തിൽ ഹെലികോപ്‌റ്ററിലെ ഉപകരണങ്ങളും സജ്ജീകരണങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടാകും. പൈലറ്റിന്‌ ഹെലികോപ്‌റ്ററിൽ കൃത്യമായ നിയന്ത്രണവും ഉണ്ടാകും. ഡിസംബർ എട്ടിന്‌ പ്രദേശത്ത്‌ കടുത്ത മൂടൽമഞ്ഞുണ്ടായിരുന്നു- റിപ്പോർട്ടിൽ പറയുന്നു.