Breaking – നടന്നത് 1021 കോടിയുടെ കള്ളപ്പണ ഇടപാട്, എ ആർ നഗർ ലീഗിന്റെ “സ്വിസ്‌ ബാങ്ക്‌’, ആസൂത്രണം ചെയ്‌തത്‌ കുഞ്ഞാലിക്കുട്ടി: കെ ടി ജലീൽ

0
28

 

എ ആർ നഗർ സർവ്വീസ്‌ സഹകരണ ബാങ്കിൽ നടന്നത്‌ 1021 കോടിയുടെ കള്ളപ്പണ ഇടപാടുകളെന്ന്‌ കെ ടി ജലീൽ എംഎൽഎ. ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ സഹകരണ വകുപ്പിന്റെ ഇൻസ്‌പെക്‌ഷൻ വിങ്‌ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ്‌ കെ ടി ജലീൽ പുറത്തുവിട്ടത്‌. കള്ളപ്പണ ഇടപാടുകൾക്ക്‌ പിന്നിൽ പി കെ കുഞ്ഞാലിക്കുട്ടിയാണ്‌. ബിനാമി പേരിൽ ബാങ്ക്‌ സെക്രട്ടറി വി കെ ഹരികുമാറുമായി ചേർന്നാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. കുഞ്ഞാലിക്കുട്ടിയുടെ മകനും തട്ടിപ്പിൽ പങ്കുണ്ട്‌. കൂടുതൽ സ്‌ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവരുമെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘പ്രാഥമിക സഹകരണ സംഘം മാത്രമായ എ ആര്‍ നഗര്‍ കോ- ഓപറേറ്റിവ് ബാങ്കില്‍ 50,000ല്‍ പരം അംഗങ്ങളും 80,000ല്‍ അധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമര്‍ ഐഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന് നടത്തിയിരിക്കുന്നത്,’ ജലീല്‍ പറഞ്ഞു. ദേശദ്രോഹ പണത്തിന്റെ കേന്ദ്രമായി എ ആർ നഗർ ബാങ്ക്‌ മാറി. 862 വ്യാജ അക്കൗണ്ടുകളാണ്‌ ബാങ്കിലുള്ളത്‌. അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ ഭയാനകമാണ്‌. എൻആർഇ, എൻആർഒ അക്കൗണ്ടുകൾക്ക്‌ ബാങ്കിൽ അനുമതിയില്ല.
എ ആർ നഗർ സഹകരണ ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐഡികളും പരിശോധിച്ചാൽ കള്ളപ്പണ ഇടപാടിൽ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകൽ കൊള്ളയുടെ ചുരുളഴിയും. ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുന്നത്- ജലീൽ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും കേരളത്തിലെ വ്യവസായ മന്ത്രിമാരായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്. ഈ അഴിമിതിയിൽ ലഭിച്ച പണമായിരിക്കാം എ ആർ നഗർ ബാങ്കിലെ വ്യാജ അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് തീയതികളും വർഷവും പരിശോധിക്കുമ്പോൾ മനസ്സിലാകുന്നതെന്നും ജലീൽ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക്കിന് വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് നടത്തിയ 3 കോടി രൂപയുടെ നിക്ഷേപം 30.8.2021 ലെ KOC. FED. FEDOP/S 249/8904210/2021 നമ്പർ കത്ത് പ്രകാരം ആർ.ബി.ഐയുടെ അന്വേഷണപരിധിയിലാണ് ഉള്ളത്. മുൻ താനൂർ എംഎൽഎയും ലീഗിൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അബ്ദുറഹിമാൻ രണ്ടത്താണിയുടെ 50 ലക്ഷം വായ്പ്പയടക്കം പല ലീഗ് നേതാക്കൾക്കും യഥേഷ്ടം വാരിക്കോരി നൽകിയിട്ടുള്ള അനധികൃത വായ്പകളുടെയും ആനുകൂല്യങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ വിശദമായി അന്വേഷണ റിപ്പോർട്ടിലുണ്ട്. ബാങ്കിൻ്റെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിൽ കസ്റ്റമർ മേൽവിലാസങ്ങൾ വ്യാപകമായി മായ്ച്ചു കളഞ്ഞ് കൃത്രിമം നടത്തിയതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലെ 12 ജീവനക്കാരുടെ പേരിൽ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപം ഉള്ളതായി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരം കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് സംബന്ധിച്ച് അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കുന്ന പരിശോധനക്കെത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പരിശോധിക്കാൻ എ.ആർ നഗർ ബാങ്കിലെ ഹരികുമാറും സംഘവും സമ്മതിച്ചിരുന്നില്ല. ഞാൻ മുൻപ് സൂചിപ്പിച്ചപോലെ ദേശദ്രോഹ സ്വർണകള്ളകടത്ത് സംബന്ധിച്ച ഇടപാടുകളിലേക്കും ഇത് വിരൽ ചൂണ്ടുന്നുണ്ട്. രാജ്യത്ത് കള്ളപ്പണ ഇടപാടുകൾ തടയുന്നതിനുവേണ്ടി കൊണ്ടുവന്ന ഇൻകം ടാക്സ് നിയമം 269 T ക്ക് വിരുദ്ധമായിട്ടാണ് എ.ആർ നഗർ ബാങ്കിലെ ഇടപാടുകളെല്ലാം നടന്നിട്ടുള്ളത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണം ഇടപാടുകൾ ഈ ബാങ്കിൽ നടന്നതായാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹരികുമാർ ജോലി ചെയ്ത 40 വർഷത്തെ ഇത്തരം ഇടപാടുകൾ പരിശോധിക്കുകയാണെങ്കിൽ ഭയാനകമാകും സ്ഥിതിഗതികൾ. 2012-13 കാലഘട്ടത്തിൽ രണ്ടരക്കോടി രൂപയുടെ ഗോൾഡ് ലോൺ അഴിമതിയാണ് ബാങ്കിൽ നടന്നതെന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു. മുസ്ലിം ലീഗിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ അബ്ദുൽ ഖാദർ മൗലവി യുടെ പേരിൽ മാത്രം വിവിധ കസ്റ്റമർ ഐഡി കളിലെ വ്യത്യസ്ത അക്കൗണ്ടുകളിലായി രണ്ട് കോടിയോളം രൂപയുടെ നിക്ഷേപം ഉണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ബാങ്കിങ് ഇടപാടുകൾ നടത്തുന്ന സോഫ്റ്റ്‌വെയറിൽ ഡാറ്റാബേസിൽ കസ്റ്റമർ ഐഡി കളിലെ മേൽവിലാസങ്ങൾ 4.11.2019 ന് ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റ തീയതിമുതൽ ഹരികുമാർ വ്യാപകമായി തിരുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായി. ഇത്തരത്തിൽ അഡ്രസുകളിൽ വ്യാപകമായി മാറ്റം വരുത്തിയത് ഹരികുമാർ ആണെന്ന് ഇപ്പോഴത്തെ സെക്രട്ടറി രേഖാമൂലം സ്റ്റേറ്റ്മെൻറ് നൽകിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക് പാണ്ടിക്കടവത്ത് 6. 12.2015, 1.6.2017, 21.6.2017 തീയതികളിലായി മൂന്ന് കോടി രൂപ എ.ആർ നഗർ സഹകരണ ബാങ്കിൻ്റെ പേരിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൂരിയാട് ബ്രാഞ്ചിലുള്ള കറൻറ് അക്കൗണ്ട് നമ്പർ 5616 ൽ വിദേശത്തുനിന്ന് നിക്ഷേപം നടത്തിയത്, പ്രഥമദൃഷ്ട്യാതന്നെ, ഹവാല ഇടപാടാണെന്ന് ബോധ്യപ്പെട്ടതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.