“ബന്ധങ്ങൾ കൊലപാതകങ്ങളിലേക്കെത്തിക്കുന്ന പ്രവണത ചെറുത്ത് തോൽപിക്കണം” : മുഖ്യമന്ത്രി

0
39

പരസ്പര സമ്മതത്തോടെ രൂപപ്പെടേണ്ട ബന്ധത്തെ കൊലപാതകങ്ങളിൽ എത്തിക്കുന്ന പ്രവണതയെ ചെറുത്ത് തോല്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറത്ത് ദൃശ്യ എന്ന പെൺകുട്ടിയെ വീട് കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ നൽകിയ സബ്മിഷനിലാണ് മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യകത്മാക്കിയത്. പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും നീതീകരിക്കാനാവാത്ത മൃഗീയമായ കൊലപാതകമാണ് നടന്നത്.

ദുരഭിമാനകൊലകൾ പോലെ ശക്തമായി എതിർക്കപ്പെടേണ്ട ഒന്നാണ് ഇത്. ഒരാൾ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഒരോരുത്തർക്കുമുണ്ട്. അതിനെ മറികടന്ന് മറ്റൊരാളുടെ മേൽ തങ്ങളുടെ ഇംഗിതം അടിച്ചേൽപ്പിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാരരൂപമല്ല. ഇത്തരം ജനാധിപത്യപരമായ ജീവിത കാഴ്ചപ്പാടിലേക്ക് ജനതയെ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

മറുപടിയുടെ പൂർണരൂപം

മലപ്പുറം പെരിന്തൽമണ്ണ, ഏലംകുളം, ചെമ്മാട്ട് ശ്രീ. ബാലചന്ദ്രന്റെ മകൾ 21 വയസ്സുള്ള ദൃശ്യയെ 17.06.2021 ന് മഞ്ചേരി സ്വദേശിയായ വിനീഷ് എന്ന യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയതായ സംഭവമുണ്ടായിട്ടുണ്ട്. ദൃശ്യയുടെ സഹോദരി ദേവശ്രീയെയും പ്രതി മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഐപിസി 450, 302, 307 എന്നീ വകുപ്പുകൾ പ്രകാരം ക്രൈം നം. 411/2021 ആയി പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. പ്രതിയായ വിനീഷിനെ അന്നേ ദിവസം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിഷേധിച്ചതാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

കൂടാതെ 16.06.2021 ന് രാത്രി ശ്രീ. ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പെരിന്തൽമണ്ണയിൽ പ്രവർത്തിച്ചുവരുന്ന കച്ചവട സ്ഥാപനം കത്തിച്ചതിലും പ്രതിയുടെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ ഐപിസി 452, 436 എന്നീ വകുപ്പുകൾ പ്രകാരം ക്രൈം 412/2021 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീ. ബാലചന്ദ്രന്റെ കച്ചവട സ്ഥാപനം തീ വെച്ച് നശിപ്പിച്ചതിൽ 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് മൊഴി നൽകിയിട്ടുള്ളത്. കെട്ടിടത്തിന്റെ നാശനഷ്ടം കണക്കാക്കുന്നതിന് പെരിന്തൽമണ്ണ പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം നടപടിയെടുത്തുവരികയാണ്.

പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും നീതീകരിക്കാനാവാത്ത മൃഗീയമായ കൊലപാതകമാണ് നടന്നത്. ദുരഭിമാനകൊലകൾ പോലെ ശക്തമായി എതിർക്കപ്പെടേണ്ട ഒന്നാണ് ഇത്. ഒരാൾ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഒരോരുത്തർക്കുമുണ്ട്. അതിനെ മറികടന്ന് മറ്റൊരാളുടെ മേൽ തങ്ങളുടെ ഇംഗിതം അടിച്ചേൽപ്പിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാരരൂപമല്ല. ഇത്തരം ജനാധിപത്യപരമായ ജീവിത കാഴ്ചപ്പാടിലേക്ക് ജനതയെ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. പരസ്പര സമ്മതത്തോടെ രൂപപ്പെടേണ്ട ബന്ധത്തെ കൊലപാതകങ്ങളിൽ എത്തിക്കുന്ന പ്രവണതകളെ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും നമുക്ക് സ്വീകരിക്കാനുമാവണം. അതോടൊപ്പം ഇത്തരം ചെയ്തികൾ ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുക എന്നതും പ്രധാനമാണ്.