Saturday
20 December 2025
21.8 C
Kerala
HomeIndiaമനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി(84) അന്തരിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണവിവരം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

തലോജ സെന്‍ട്രല്‍ ജയിലിലായിരുന്ന സ്റ്റാന്‍ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് മേയ് 28-നാണ് രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയില്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചികിത്സ പൂര്‍ത്തിയായിട്ടില്ലെന്ന് അഭിഭാഷകന്‍ മിഹിര്‍ ദേശായ് ശനിയാഴ്ച കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ജൂലായ് ആറുവരെ ആശുപത്രിയില്‍ കഴിയാന്‍ ജസ്റ്റിസ് എസ്.എസ്. ഷിന്ദേയുടെയും എന്‍.ജെ. ജമാദാറിന്റെയും ബെഞ്ച് അനുമതി നല്‍കിയിരുന്നു.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായിനടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റാഞ്ചിയില്‍ നിന്ന് എന്‍.ഐ.എ. അറസ്റ്റു ചെയ്തത്.

റാഞ്ചിയില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന സ്വാമി ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുനല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

 

RELATED ARTICLES

Most Popular

Recent Comments