തുരങ്കങ്ങളുടെ തകർച്ചയ്ക്കും അപകടങ്ങൾക്കും കാരണം ഡിപിആർ വരയ്ക്കുന്നവരാണെന്ന വാദവുമായി കേന്ദ്രമന്ത്രി

0
81

തുരങ്കങ്ങളുടെ തകർച്ചയ്ക്കും അപകടങ്ങൾക്കും കാരണം ഡിപിആർ വരയ്ക്കുന്നവരാണെന്ന വാദവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അവരെ കുറ്റവാളികൾ എന്ന് വിളിക്കണം. ഈ വാക്ക് ഉപയോഗിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാൽ മറ്റൊരു വഴിയുമില്ലെന്നും ഗഡ്കരി പറഞ്ഞു. വ്യവസായ സംഘടനയായ എഫ്‌ഐസിസിഐ സംഘടിപ്പിച്ച ‘ടണലിംഗ് ഇന്ത്യ’യുടെ രണ്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

രാജ്യത്തുടനീളം നിര്‍ണായകമായ ഹൈവേകളും തുരങ്കങ്ങളും നിര്‍മിക്കുന്നതിന് റിപ്പോര്‍ട്ട് തയ്യാറാക്കുന്നവര്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തത് അപകടങ്ങള്‍ക്കും തകര്‍ച്ചക്കും കാരണമാകുന്നെന്നും ഗഡ്കരി പറഞ്ഞു.

ഡിപിആര്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ളതാണ്. അവര്‍ വിശദമായ അന്വേഷണമില്ലാതെ അവരുടെ വീടുകളില്‍ നിന്ന് ഗൂഗിള്‍ നോക്കി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിപിആറില്‍ സാങ്കേതിക വിവരങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഡിപിആര്‍ നിര്‍മ്മാതാക്കള്‍ ശരിയായ നടപടിക്രമങ്ങളില്‍ ഉറച്ചുനില്‍ക്കേണ്ടത് വളരെ പ്രധാനമാണെന്നും ഗഡ്കരി പറഞ്ഞു.

ഡിപിആര്‍ കിട്ടിയാല്‍ ടെന്‍ഡര്‍ കൊടുക്കുന്ന ജോലി മാത്രമാണ് നമ്മുടെ സര്‍ക്കാരിനുള്ളത്. സാങ്കേതിക പദങ്ങള്‍ മനസ്സിലാക്കാന്‍ യോഗ്യതകളുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില കമ്പനികള്‍ ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാണിക്കുന്നുവെന്നും ഇത് അന്തിമ പദ്ധതിയില്‍ പിഴവുകളുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി.

ചില വന്‍കിട കമ്പനികള്‍ സാമ്പത്തിക, സാങ്കേതിക യോഗ്യതകള്‍ അവരുടെ സ്വന്തം കണക്കുകൂട്ടല്‍ പ്രകാരമാണ് നേടിയതെന്ന് പറയാന്‍ തനിക്ക് യാതൊരു മടിയുമില്ല. ടെന്‍ഡര്‍ നടപടികളിലെ ഇത്തരം കൃത്രിമം ചെലവ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഈ പ്രവണതയെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗം ആരോഗ്യകരമായ മത്സരം ഉറപ്പാക്കുകയും സമഗ്രമായ പഠനങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണെന്നും സോസില തുരങ്കം നിര്‍മ്മിച്ച കാര്യക്ഷമമായ രീതി ഉദാഹരണമായി ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീരുമാനമെടുക്കലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ സ്വാധീനമുണ്ടെന്ന് ഗഡ്കരി പറഞ്ഞു. സര്‍ക്കാറിന്റെയും മന്ത്രിമാരുടെയും വഴികാട്ടികളും തത്വചിന്തകരും ജോയിന്റ് സെക്രട്ടറിമാരും അണ്ടര്‍സെക്രട്ടറിമാരുമാണ്. അവര്‍ ഫയലില്‍ എന്ത് എഴുതിയാലും മന്ത്രിയും ഡയറക്ടര്‍ ജനറലും ഒപ്പിടും. ഇങ്ങനെയാണ് രാമരാജ്യം ഓടുന്നതെന്നും ഗഡ്കരി പറഞ്ഞു.