പിഎം ആവാസ് യോജനയിലൂടെ ലഭിച്ച ആദ്യ ഗഡുവുമായി കാമുകനൊപ്പം ഒളിച്ചോടി 11 ഭാര്യമാർ

0
75

യുപിയിൽ, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച ആദ്യ ഗഡുവുമായി 11 സ്ത്രീകൾ തങ്ങളുടെ കാമുകനൊപ്പം ഒളിച്ചോടി. ഒളിച്ചോടിയ സ്ത്രീകളുടെ ഭർത്താക്കന്മാരാണ് അധികൃതരെ വിവരം അറിയിച്ചത്. സംഭവം വലിയ വിവാദമായതോടെ ഇവർക്കുള്ള അടുത്ത ഗഡു വിതരണം തൽക്കാലം നിർത്തിവയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ഈ ജില്ലയിൽ 2350 പേർക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കീഴിൽ വീട് വെയ്ക്കാൻ പണം ലഭിച്ചത്. തുത്തിബാരി, ശീത്ലാപൂർ, ചാതിയ, രാംനഗർ, ബകുൽ ദിഹ, ഖസ്ര, കിഷുൻപൂർ, മേധൗലി എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള ഗുണഭോക്താക്കൾക്കാണ് പദ്ധതി പ്രകാരമുള്ള പണം ലഭിച്ചത്.

ഗുണഭോക്താക്കളിൽ പലരുടെയും വീടുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. ഇതിൽ 11 സ്ത്രീകളാണ് ആദ്യ ഗഡുവായ 40,000 രൂപ കൈക്കലാക്കി തങ്ങളുടെ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

ദരിദ്രരും മധ്യവർഗ്ഗ വിഭാഗത്തിൽ പെട്ടതുമായ കുടുംബങ്ങൾക്ക് വീട് വെച്ചുനൽകുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. വീട് വെയ്ക്കാനായി 2.5 ലക്ഷം രൂപയാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.