ചികിത്സയ്ക്ക് പണമില്ല; 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി പിതാവ്

0
122

ചികിത്സയ്ക്ക് പണമില്ലാത്തതിനെ തുടർന്ന് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് പോലീസ് അറസ്റ്റിൽ. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫിറോസിലെ തരുഷ സ്വദേശി തയ്യിബ് ആണ് അറസ്റ്റിലായത്. കുട്ടിയെ ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് ക്രൂരകൃത്യം ചെയ്തതെന്ന് പ്രതി പോലീസിന് മൊഴി നൽകി. താൻ വലിയ സാമ്പത്തിക സമ്മർദ്ദം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞിനെ ജീവനോടെ ചാക്കിൽ വച്ച ശേഷമാണ് കുഴിച്ചുമൂടിയതെന്നും പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. തയ്യബിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധന നടത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ അഭിമുഖീകരിക്കുന്നത്. കേന്ദ്ര ബാങ്കിന്റെ വിദേശ നാണ്യത്തിലെ കുത്തനെയുളള ഇടിവാണ് പാകിസ്ഥാൻ അടി പതറാനുള്ള പ്രധാന കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമത്താൽ സാധാരണക്കാർ പ്രതിസന്ധിയിലാണ്.

ദക്ഷിണേഷ്യയിലെ ഏറ്റവും ക്ഷയിച്ച രാജ്യമെന്നാണ് ഐഎംഎഫ് പാകിസ്ഥാനെ വിശേഷിപ്പിച്ചത്. ലോകബാങ്കിന്റെ ആഗോള സാമ്പത്തിക റിപ്പോർട്ടിൽ പാകിസ്ഥാന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ച 1.7 ശതമാനം മാത്രമാണുള്ളത്. ഇതോടൊപ്പം സഹായം നൽകിക്കൊണ്ടിരുന്ന സൗദി അറേബ്യയും യുഎഇയും പാകിസ്ഥാനെ കൈയയച്ച് സഹായിക്കുന്നതിനുളള വിമുഖത അറിയിച്ചതും പാകിസ്ഥാന് തിരിച്ചടിയായിട്ടുണ്ട്. മുൻകാലങ്ങളിലെ പോലെ സഹായം നൽകാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് ഈ രാജ്യങ്ങൾ കഴിഞ്ഞ വർഷം നൽകിയിട്ടുള്ളത്.