അമേഠിയിൽ സ്മൃതി ഇറാനി ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പിന്നിൽ

0
136

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്. 1,31,861 വോട്ടിന് പിന്നിലായ സ്മൃതി ഇറാനി തോൽവി ഉറപ്പിച്ചു. ഗാന്ധി കുടുംബത്തിൻ്റെ ചരിത്രത്തിൽ വൈകാരികമായ സ്ഥാനം വഹിക്കുന്ന അമേഠി പിടിച്ചെടുത്തതിൻ്റെ ആഘോഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി കിഷോർ ലാൽ. ബിഎസ്പിയുടെ നാനെ സിങ് ചൗഹാനാണ് മൂന്നാം സ്ഥാനത്ത്.

അമേഠിയിലെ സിറ്റിങ് എംപി കൂടിയാണ് സ്മൃതി ഇറാനി. 2019 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയെ അട്ടിമറിച്ചായിരുന്നു സ്മൃതി സീറ്റ് പിടിച്ചത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 4.13 ലക്ഷം വോട്ടായിരുന്നു ആ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേടിയത്.

അതേസമയം മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയത്തിലേക്ക് കുതിക്കുന്ന രാഹുൽ ഗാന്ധി റായ് ബറേലിയിൽ ഒരു പുതു ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. സോണിയാ ഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷം രാഹുൽ മറികടന്നു. 2,62,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.

2004 മുതൽ റായ്ബറേലിയിൽ നിന്ന് തുടർച്ചയായി ലോക്‌സഭയിലെത്തിയ സോണിയാ ഗാന്ധി 2019 ൽ നേടിയ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. 1,67,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോണിയ അന്ന് വെന്നിക്കൊടി പാറിച്ചത്. അതാണിപ്പോൾ രണ്ട് ലക്ഷം എന്ന മാന്ത്രിക സംഖ്യയിൽ തൊട്ട് രാഹുൽ മറികടന്നത്. രാഹുലിന്റെ എതിരാളിയായ ബി.ജെ.പിയുടെ ദിനേശ് പ്രതാഭ് സിങ് ബഹുദൂരം പിന്നിലാണ്.