പഞ്ചാബിൽ കർഷകരുടെ പ്രതിഷേധം; റെയിൽവേ ട്രാക്കുകൾ തടഞ്ഞതിനെ തുടർന്ന് 11 ട്രെയിനുകൾ റദ്ദാക്കി

0
54

അടുത്തിടെ അറസ്റ്റിലായ മൂന്ന് കർഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ പട്യാല ജില്ലയിലെ ശംഭു അതിർത്തിയിൽ കർഷക യൂണിയനുകൾ റെയിൽവേ ട്രാക്കുകൾ തടഞ്ഞതിനെ തുടർന്ന് 11 ട്രെയിനുകൾ റദ്ദാക്കി. 24 ട്രെയിൻ സർവീസുകളും ബാധിച്ചു. ശംഭു സ്റ്റേഷനിലെ ഉപരോധം കണക്കിലെടുത്ത് റെയിൽവേ അധികൃതർ വിവിധ ട്രെയിനുകളുടെ റൂട്ടുകൾ തിരിച്ചുവിടുകയും ചില റൂട്ടുകൾ ചുരുക്കുകയും ചെയ്തു. കർഷക സംഘടനാ പ്രവർത്തകരായ അനീഷ് ഖട്കർ, നവ്ദീപ് സിങ് ജൽവേദ, ഗുർകിരത് സിങ് എന്നിവരെ വിട്ടയക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അനീഷ് ഖട്കർ പഞ്ചാബിലെ ജിന്ദ് ജയിലിലും മറ്റ് രണ്ട് പേർ അംബാല സെൻട്രൽ ജയിലിലുമാണ്.

ശംഭുവിൽ രണ്ടിടത്ത് കനത്ത പോലീസ് വിന്യാസമുണ്ടായിരുന്നു. എന്നാൽ പ്രതിഷേധിച്ച കർഷകർ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിലെ ബാരിക്കേഡുകൾ ട്രാക്കിൽ എത്തുംമുമ്പ് നീക്കി. പഞ്ചാബ് പോലീസ് ജലപീരങ്കിയും വിന്യസിച്ചു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്നതിൽ നിന്ന് കർഷകരെ പിന്തിരിപ്പിക്കാൻ അവ ഉപയോഗിച്ചില്ല.

വനിതാ പോലീസുകാരെ വിന്യസിച്ച് സമരക്കാരെ തടയാൻ പോലീസ് ശ്രമിച്ചെങ്കിലും കർഷകരുടെ ബാഹുല്യം കാരണം പോലീസ് പിൻവാങ്ങി. സമരക്കാർ റെയിൽവേ സ്റ്റേഷനിൽ കയറി റെയിൽവേ ട്രാക്കിനു നടുവിൽ പന്തൽ സ്ഥാപിച്ചു. മൂന്ന് കർഷകരെ വിട്ടയക്കുമെന്ന് പഞ്ചാബ്, ഹരിയാന ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി കർഷക നേതാവ് മഞ്ജിത് സിംഗ് റായ് പറഞ്ഞു.

സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം നോൺ പൊളിറ്റിക്കൽ) ബാനറിന് കീഴിലുള്ള കർഷക സംഘടനകൾ പ്രവർത്തകരെ മോചിപ്പിക്കാൻ ഏപ്രിൽ 16 വരെ സമയപരിധി നൽകിയിരുന്നു. മിനിമം താങ്ങുവില (എംഎസ്പി), കാർഷിക വായ്പ എഴുതിത്തള്ളൽ, നേരത്തെ അറസ്റ്റിലായ കർഷകരുടെ മോചനം എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സംയുക്ത കിസാൻ മോർച്ച 2024 ഫെബ്രുവരി 13 ന് ശംഭു അതിർത്തിയിൽ പ്രതിഷേധം ആരംഭിച്ചിരുന്നു.