ദശലക്ഷക്കണക്കിന് പണം പിൻവലിച്ച് ഉപഭോക്താക്കൾ; സിസ്റ്റം തകരാർ മൂലം ബാങ്കിന് നഷ്ടപെട്ടത് 40 മില്യൺ ഡോളർ

0
166

“സിസ്റ്റം തകരാറിന്” ശേഷം ഉപഭോക്താക്കൾ പിൻവലിച്ച വലിയ തുക തിരിച്ചുപിടിക്കാൻ നട്ടം തിരിഞ്ഞ് എത്യോപ്യയിലെ ഏറ്റവും വലിയ ബാങ്കായ കൊമേഷ്യൽ ബാങ്ക് ഓഫ് എത്യോപ്യ. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ബാങ്ക് അക്കൗണ്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ പണം എടുക്കാനാകുമെന്ന് ഉപഭോക്താക്കൾ ശനിയാഴ്ച പുലർച്ചെ കണ്ടെത്തി. ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ടിലുള്ളതിലും കൂടുതൽ പണം പിൻവലിച്ചത് ബാങ്കിനെ വലയ്ക്കുകയാണ്. നിലവിൽ ഇത്തരത്തിൽ നഷ്ടമായ 40 മില്യൺ ഡോളർ എന്ന ഭീമമായ തുക തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്കെന്ന് റിപ്പോർട്ട്.

ആഭ്യന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ബാങ്കിന്റെ സാങ്കേതികപ്പിഴവ് ആദ്യം ചൂഷണം ചെയ്തത് സർവ്വകലാശാലാ വിദ്യാർത്ഥികളാണ്. ഈ വാർത്ത കാട്ടു തീ പോലെ സോഷ്യൽ മീഡിയയിലൂടെ പടരുകയും, ഉപയോക്താക്കൾ അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതലായി വലിയ തുകകൾ പിൻവലിക്കുകയുമായിരുന്നു. വാർത്ത പരന്നതോടെ സർവ്വകലാശാല ക്യാമ്പസുകളിലെ എടിഎമ്മുകളിൽ പണം പിൻവലിക്കാനുള്ള വലിയ വരികൾ രൂപപ്പെട്ടു. ഇത് തടയാൻ പോലീസ് രംഗത്തിറങ്ങേണ്ട അവസ്ഥ പോലുമുണ്ടായി.

യഥാർത്ഥത്തിൽ സാങ്കേതികത്തകരാർ മുതലെടുത്ത് അനധികൃതമായി എത്രത്തോളം തുക നഷ്ടമായിട്ടുണ്ട് എന്നത് വ്യക്തമല്ല. ഇത് ഏകദേശം 42 മില്യൺ യുഎസ് ഡോളർ വരുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തകരാ‍ർ ഉണ്ടായ സമയത്ത് ഏകദേശം അര ദശലക്ഷം ഇടപാടുകൾ നടന്നതായി ബാങ്കിന്റെ സ്ഥിരീകരണമുണ്ട്.

സാങ്കേതിക പ്രശ്നത്തിന് കാരണം സൈബർ ആക്രമണമല്ലെന്നാണ് അധികൃതർ അറിയിച്ചത്. സ്ഥിരമായി ചെയ്യുന്ന സിസ്റ്റം അപ്ഡേറ്റിൽ പിഴവുണ്ടായതാണ് കാരണമെന്നും ബാങ്ക് അറിയിച്ചു. തകരാ‍ർ കണ്ടെത്തിയതിനെ തുടർന്ന് എത്യോപ്യയിലെ ബാങ്കിങ് സംവിധാനം ദീർഘസമയം നിലയ്ക്കുന്ന സാഹചര്യമുണ്ടായി. പ്രശ്നം പരിഹരിക്കുന്നതിനായി മണിക്കൂറുകളാണെടുത്തത്. ഇതേത്തുടർന്ന് മറ്റ് ബാങ്കുകളുടെ ഉപയോക്താക്കൾക്ക് പോലും പണം പിൻവലിക്കുന്നതിൽ തടസ്സം നേരിട്ടു.