ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മുംബൈ ദാദറിൽ സമാപനം

0
75

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 6,700 കിലോമീറ്റർ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മുംബൈ ദാദറിൽ സമാപനം. ഇന്ത്യാ മുന്നണിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടന റാലി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശിവാജി പാർക്കിൽ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ടതാണ് റാലി. സംഘർഷഭരിതമായ മണിപ്പൂരിൽ നിന്ന് ജനുവരി 14-ന് ആരംഭിച്ച യാത്ര 63-ാം ദിവസമായ ശനിയാഴ്ച താനെയിൽ നിന്ന് മുംബൈയിൽ എത്തിച്ചേർന്നിരിക്കുകയാണ്.

കോൺഗ്രസിലെ മുതിർന്ന നേതാക്കളെ കൂടാതെ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളെല്ലാം മഹാ സമ്മേളനത്തിൽ പങ്കെടുക്കും. ഇതിനായി മുംബൈയിലെ ശിവാജി പാർക്കിൽ വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പുറകെ പ്രതിപക്ഷത്തിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപന സമ്മേളനത്തെ മാറ്റാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

രാജ്യത്തെ പൗരന്മാർക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഭാരത് ജോഡോ ന്യായ് യാത്ര മുന്നോട്ട് വയ്ക്കുന്നത്. മാർച്ച് 12 ന് മഹാരാഷ്ട്രയിൽ പ്രവേശിച്ച യാത്ര ധുലെ നാസിക് പാൽഘർ താനെ ജില്ലകളിലൂടെയാണ് മുംബൈയിൽ എത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ യാത്രക്ക് വലിയ സ്വീകരണമാണ് ഇന്ത്യ മുന്നണിയിലെ സഖ്യ കക്ഷികൾ നൽകിയത് . അത് കൊണ്ട് തന്നെ ഇന്ന് നടക്കുന്ന സമാപന സമ്മേളന വേദി ഇന്ത്യ മുന്നണി നേതാക്കളുടെ സംഗമ വേദി കൂടിയാകും.

ഇന്‍ഡ്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം. ശരദ് പവാർ, ഉദ്ധവ് താക്കറെ തുടങ്ങി മുന്നണിയുമായി ബന്ധപ്പെട്ട മഹാ വികാസ് അഘാഡി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് മഹാസമ്മേളനത്തിലേക്ക് ക്ഷണം ഉണ്ട്.