മദ്യലഹരിയിൽ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി; ജ്യേഷ്ഠൻ അറസ്റ്റിൽ

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.

0
52

കാസർഗോഡ്: കുറ്റിക്കോലിൽ മദ്യലഹരിയിൽ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ (45) ആണ് മരിച്ചത്. സഹോദരൻ ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ബാലകൃഷ്‌ണനെ അശോകൻ കല്ലുകൊണ്ട് ആക്രമിച്ചിരുന്നു. തുടർന്ന് സ്ഥലത്തുനിന്നും മടങ്ങിയ ബാലകൃഷ്‌ണൻ വൈകാതെ നാടൻ തോക്കുമായി മടങ്ങിയെത്തി അശോകനെ വെടിവയ്‌ക്കുകയായിരുന്നു. മുട്ടിന് താഴെയാണ് വെടിവച്ചത്.എന്നാൽ രക്തം വാർന്നാണ് അശോകൻ മരിച്ചത്.

ബാലകൃഷ്‌ണൻ വേട്ടസംഘത്തിലെയാളുടെ തോക്കുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ അശോകന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലാണുള്ളത്. പോസ്റ്റ്‌മോർട്ടമടക്കം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.