ഗോവയിൽ പോകുന്നതിന് പണം നൽകിയില്ല ; ഇരുപതുകാരൻ അമ്മയുടെ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി

പണം നൽകാൻ വിസമ്മതിച്ചതോടെ, മാല കവർന്നെടുക്കാനായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു

0
104

ബെംഗളൂരു: സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോകുന്നതിന് പണം നൽകാത്തതിന്റെ ദേഷ്യത്തിൽ അമ്മയുടെ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ജസ്വന്ത് റെഡ്ഡി(20)യെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ വിജയവാഡയിൽ എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയാണ് ജസ്വന്ത്. ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സുകന്യ(40) ആണ് കൊല്ലപ്പെട്ടത്

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ഫെബ്രുവരി 12 മുതലാണ് സുകന്യയെ കാണാതായത്. ദിവസങ്ങൾക്ക് ശേഷം മൃതദേഹം ബെന്നാർഘട്ടെക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇലക്ട്രോണിക് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ഗോവ യാത്രയ്ക്കു പണം ചോദിക്കുന്നതിനാണ് ജസ്വന്ത് 12ന് വിജയവാഡയിൽ നിന്ന് സുകന്യയുടെ വീട്ടിലെത്തിയത്. പണം നൽകാൻ വിസമ്മതിച്ചതോടെ, മാല കവർന്നെടുക്കാനായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബെന്നാർഘട്ടെയിലെ വിജനമായ പ്രദേശത്ത് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.