കാര്യവട്ടം ക്യാംപസിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം

0
102

കാര്യവട്ടം ക്യാംപസിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടത്തിന് സമീപത്തുനിന്ന് തലശ്ശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് കിട്ടി. അതിനാൽ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം ഫോറൻസിക് സംഘം പരിശോധിച്ചു.

അസ്ഥികൂടം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. അസ്ഥികൂടത്തിനൊപ്പം തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടം പുരുഷന്റേതാണെന്നും തൂങ്ങി മരിച്ചതാണെന്നുമാണ് പൊലീസിന്റെ നിഗമനം. ഏറെനേരം നീണ്ട മുന്നൊരുക്കത്തിനൊടുവിൽ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടർ ടാങ്കിനുള്ളിൽ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറൻസിക് വിദഗ്ദ്ധരും പരിശോധനയ്‌ക്കായി ടാങ്കിനുള്ളിൽ ഇറങ്ങിയിരുന്നു.

ബുധനാഴ്ചയാണ് ക്യാംപസിന്റെ ബോട്ടണി ഡിപ്പാർട്ട്‌മെന്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിന്റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. 20 അടി താഴ്ചയിലാണ് അസ്ഥികൂടം കിടന്നിരുന്നത്. അതുകൊണ്ടുതന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ അ​ഗ്നിരക്ഷാസേന തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ഫോറൻസിക്ക് സംഘവും അ​ഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു.

ടാങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിനുശേഷമാണ് സംഘം ഇറങ്ങിയത്. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാല്‍ത്തന്നെ ഇതിനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ള പരാതികള്‍ ഉള്‍പ്പെടെ പരിശോധിക്കും. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്താനാണ് തീരുമാനം.