വെന്തുരുകി സംസ്ഥാനം ; രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കേരളത്തിൽ, മാർച്ചിൽ ഇനിയും താപനില ഉയരും

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷൻ ഡാറ്റാ പ്രകാരം പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയർന്ന താപനില രേഖപെടുത്തിയത്.

0
52

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനം പ്രതി ചൂട് കൂടുകയാണ്. തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് . 38.5 ഡി​ഗ്രി സെൽഷ്യസ് ആണ്, സാധാരണയെക്കാൾ 4°c കൂടുതൽ ആണ് രേഖപ്പെടുത്തിയത്. സീസണിൽ സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയർന്ന ചൂട് കൂടിയാണിത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷൻ ഡാറ്റാ പ്രകാരം പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയർന്ന താപനില രേഖപെടുത്തിയത്. രാത്രിയിലും താപനില വലിയ തോതിൽ കുറയുന്നില്ല എന്നുള്ളതാണ് ആശങ്കപ്പെടുത്തുന്നത്. 27 – 30 ഡി​ഗ്രി സെൽഷ്യസിന് ഇടയിൽ പലയിടത്തും രാത്രിയിലും താപനില ഉയർന്നു തന്നെ നിൽക്കുന്നുണ്ട്.

ഫെബ്രുവരി 16ന് കണ്ണൂർ എയർപോർട്ടിൽ ഇതേ താപനില രേഖപെടുത്തിയിരുന്നു. കണ്ണൂർ എയർപോർട്ടിൽ ഇന്നലെ 38.3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. ആലപ്പുഴയിൽ ( 37.6°c, 4.4°c കൂടുതൽ) യിൽ തുടർച്ചയായ ഏഴാമത്തെ ദിവസവും സാധാരണയിലും മൂന്ന് ഡി​ഗ്രി സെൽഷ്യസിൽ കൂടുതൽ രേഖപെടുത്തി. എന്നാൽ പാലക്കാട്‌ തുടർച്ചയായി രണ്ടാം ദിവസവും സാധാരണയിൽ കുറവ് താപനിലയാണ് രേഖപ്പെടുത്തിയത്. 35.1 ഡി​ഗ്രി സെൽഷ്യസ്, സാധാരണയെക്കാൾ 0.5°c കുറവാണ്.

അതേസമയം, 2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 29 വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

താപനില ഉയരുന്ന സാഹചര്യത്തിൽ പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നല്‍കി.