കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരീ ഭർത്താവ് അറസ്റ്റിൽ

കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മായാദേവിയുടെ കഴുത്തിന് താഴെ ആഴത്തിലുള്ള മുറിവുണ്ട്.

0
53

ആലപ്പുഴ: കളർകോട് കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മായാദേവിയെയാണ് വെട്ടിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരി ഭർത്താവ് കളരിക്കൽ ശ്രീവിഹാറിൽ സുരേഷ് ബാബു പൊലീസ് പിടിയിലായി. ഓഫീസിലെ ജീവനക്കാർ ചേർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അക്രമണത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്നലെ ഉച്ചയോടെയാണ് തിരക്കേറിയ കെഎസ്എഫ്ഇ കളർകോട് ശാഖയിൽ വെച്ച് യുവതിക്ക് വെട്ടേൽക്കുന്നത്. ശാഖയിൽ പണം അടക്കാനെത്തിയതായിരുന്നു മായ. ജീവനക്കാരിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടന്നെത്തിയ യുവാവ് മായയെ പിന്നിൽനിന്നും വെട്ടുകയായിരുന്നു. ഇതിനിടെ ഇയാളുടെ കൈയ്യിൽ നിന്നും ആയുധം തെറിച്ചുപോയി. വീണ്ടും ആയുധം എടുക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്എഫ്ഇ ജീവനക്കാർ ഓടിയെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മായാദേവിയുടെ കഴുത്തിന് താഴെ ആഴത്തിലുള്ള മുറിവുണ്ട്.

സുരേഷിന്റെ ഭാര്യ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാൾ മറ്റൊരു കേസിൽ ജയിലിൽ ആയിരുന്നു. മായ പറഞ്ഞതനുസരിച്ചാണ് സഹോദരി പരാതി നൽകിയതെന്ന ധാരണയിലായിരുന്നു മായ്ക്ക് നേരെയുള്ള ആക്രമണം. കഴിഞ്ഞ ഡിസംബർ 22 ന് ജയിലിലായ ഇയാൾ രണ്ട്‌ ദിവസം മുൻപാണ് മോചിതനായത്. സുരേഷ് ബാബു മദ്യപിച്ച് ഭാര്യ അശ്വതിയെ ഉപദ്രവിക്കുക പതിവായിരുന്നു. വിവാഹ ബന്ധം വേർപെടുത്താൻ നിയനടപടികൾ സ്വീകരിച്ചശേഷം കഴിഞ്ഞ ഒരു വർഷമായി അശ്വതി കുട്ടികളുമൊത്ത് കളർകോടുള്ള സ്വന്തം വീട്ടിലാണ് താമസം. അതിനിടെ നാലാം ക്ലാസ് വിദ്യാർഥിയായ മകനെ കൂട്ടികൊണ്ടുപോകാൻ സുരേഷ് ബാബു ശ്രമിച്ചിരുന്നു.

തിങ്കളാഴ്ച പകൽ സ്കൂളിൽ ചെന്നിരുന്നെങ്കിലും സുരേഷിനെ കുറിച്ചുള്ള വിവരം അറിയാവുന്നതിനാൽ അധികൃതർ വിട്ടില്ല. മായയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് അവിടെ നിന്നും ഇയാൾ കെഎസ്എഫ്ഇ ശാഖയിലെത്തുന്നത്. കള്ളക്കേസ് നൽകി തന്നെ കുടുക്കിയ വൈരാഗ്യമാണ് മായയിൽ തീർത്തതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞു. സൗത്ത് പൊലീസ് വധ ശ്രമത്തിനു ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.