ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, തൃശൂരിൽ സുനിൽകുമാർ തന്നെ, വയനാട്ടില്‍ ആനി രാജ, തലസ്ഥാനത്ത് പന്ന്യനും

കേരളത്തിൽ മത്സരിക്കുന്ന നാല് സീറ്റിലെയും സ്ഥാനാർത്ഥികലെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപിച്ചത്.

0
59

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കേരളത്തിൽ മത്സരിക്കുന്ന നാല് സീറ്റിലെയും സ്ഥാനാർത്ഥികലെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപിച്ചത്. പുറത്തുവന്ന വാർത്തകളെല്ലാം ശരിവയ്ക്കുന്നതായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം.

മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും തൃശൂരില്‍ വി എസ് സുനില്‍കുമാറും സ്ഥാനാര്‍ത്ഥികളാകും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും മത്സരിക്കും. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സി എ അരുണ്‍കുമാറിന്റെ പേര് അന്തിമമാക്കിയത്. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റേതാണ് തീരുമാനം.

കഴിഞ്ഞ മൂന്ന് തവണയും ശശി തരുരിന് മുന്നിൽ പരാജയപ്പെട്ട തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാനാണ് കരുത്തനായ പന്ന്യനെ വീണ്ടും കളത്തിലിറക്കുന്നത്. മത്സരിക്കാൻ താത്പര്യമില്ലെന്ന് ആദ്യം നിലപാടെടുത്ത പന്ന്യൻ പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. തലസ്ഥാനത്ത് ഏറ്റവും അവസാനമായി വിജയക്കൊടി പാറിച്ച നേതാവിനെ ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാം എന്നാണ് സി പി ഐയുടെ കണക്കുകൂട്ടൽ.

അതേസമയം, ഇത്തവണ തൃശൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ യുഡിഎഫ് തന്നെയാണ് പ്രധാന എതിരാളി. എന്നുവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി മോശക്കാരനാണെന്ന് പറയാനാകില്ലെന്നും വിജയം എല്‍ഡിഎഫിനൊപ്പമാണെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.