‘ആദ്യം വല്യ താൽപര്യമില്ലായിരുന്നു, വിവാഹിതരാകണോ എന്ന കാര്യത്തില്‍ പോലും സംശയമുണ്ടായിരുന്നു’ ; വിവാഹ വിശേഷങ്ങളുമായി ജിപിയും ​ഗോപികയും

ജിപിയുടെ മേമയും ഗോപികയുടെ വല്യമ്മയും തമ്മിലുള്ള സൗഹൃദമാണ് ഇരുവരേയും വിവാഹത്തിലേക്ക് എത്തിച്ചത്

0
308

സെലിബ്രിറ്റികളുടെ ജീവിതത്തിൽ നടക്കുന്ന വിശേഷ ദിവസങ്ങളെല്ലാം അവരേക്കാൾ ആഘോഷമാക്കുന്നത് സോഷ്യൽ മീഡിയ ആണ്. അത്തരത്തിൽ സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു ജനപ്രീയ താരങ്ങളായ ഗോപിക അനിലിന്റേയും ഗോവിന്ദ് പത്മസൂര്യയുടേയും വിവാഹം. ഈയ്യടുത്താണ് ഇരുവരും വിവാഹിതരായത്. 2023 അവസാനത്തോടെയാണ് ഏവരേയും അമ്പരപ്പിച്ച് കൊണ്ട് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. നിശ്ചയം കഴിഞ്ഞതോടെയാണ് താരങ്ങൾ തമ്മിലുള്ള ഇഷ്ടം ആരാധകർ ആറിയുന്നത് പോലും. എന്തായാലും ഇരുവരുടേയും നിശ്ചയം കഴിഞ്ഞതോടെ പിന്നെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. എന്നാൽ കാത്തിരിപ്പിന് വിരാമമിട്ട് ഈയ്യടുത്ത് ഇരുവരും വിവാഹിതരാവുകയായിരുന്നു.

അവതാരകനും നടനുമാണ് ജിപി. ഗോപികയാകട്ടെ സാന്ത്വനം പരമ്പരയിലെ അഞ്ജലിയായി വന്ന് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരവും. ഇരുവരുടേയും വിവാഹം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും സോഷ്യൽ മീഡിയ തുറന്നാൽ ഇവരുടെ വിവാഹ വിശേഷങ്ങളാണ്. ജിപിയും ​ഗോപികയും ആദ്യമായി കണ്ടു മുട്ടിയത് , ഇഷ്ടപ്പെട്ടത്, വിവാഹത്തിലേക്ക് എത്തിച്ചേർന്നത് എന്നിങ്ങനെ എല്ലാമായി. അത്തരത്തിൽ ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ജിപിയും ​ഗോപികയും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. തങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിരുന്നില്ലെന്നാണ് ജിപിയും ഗോപികയും പറയുന്നത്.

ജിപിയുടെ മേമയും ഗോപികയുടെ വല്യമ്മയും തമ്മിലുള്ള സൗഹൃദമാണ് ഇരുവരേയും വിവാഹത്തിലേക്ക് എത്തിച്ചത്. അങ്ങനെ മേമയും വല്യമ്മയും പറഞ്ഞത് അനുസരിച്ചാണ് ഇരുവരും കാണുന്നത്. എന്നാൽ മേമ പറഞ്ഞെങ്കിലും തനിക്ക് കാണാൻ ആദ്യം താത്പര്യം ഇല്ലായിരുന്നുവെന്നാണ് ജിപി പറയുന്നത്. പുറത്തെ കോഫീ ഷോപ്പിലൊക്കെ വെച്ച് കണ്ട് വെറുതെ ​ഗോസിപ്പുകൾ ഇടവരുത്തേണ്ടല്ലോ എന്നുകരുതിയാണ് ആദ്യം കാണാൻ പോകണ്ട എന്ന് തീരുമാനിച്ചത്. പിന്നീട് മേമ കുറേ നിർബന്ധിച്ചു. അങ്ങനെ വലിയ താല്‍പര്യമില്ലാതെ കാണാന്‍ തയ്യാറാവുകയായിരുന്നുവെന്നാണ് ജിപി പറയുന്നത്.

അതേസമയം, ജിപിയോട് ഒന്നര മാസം മുമ്പേ പറഞ്ഞെങ്കിലും തന്നോട് ഒരാഴ്ച മുന്നേയാണ് കാണാന്‍ വരുന്നുവെന്ന കാര്യം വല്യമ്മ പറയുന്നതെന്നാണ് ​ഗോപിക പറഞ്ഞത്. ചേട്ടന്‍ വിളിച്ചപ്പോള്‍ താന്‍ ചെന്നൈയിലായിരുന്നു. അങ്ങോട്ടു വരട്ടെയെന്ന് ചോദിച്ചു. താന്‍ സമ്മതവും നല്‍കിയെന്ന് ഗോപിക പറയുന്നു. അങ്ങനെ ക്ഷേത്രത്തിൽ വെച്ച് കാണാൻ തീരുമാനിച്ചു. ഗോപിക താമസിച്ചിരുന്ന സ്ഥലത്തു നിന്നും അരമണിക്കൂര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. അടുത്തുള്ള വെജ് ഹോട്ടലില്‍ വച്ച് കണ്ടാലോയെന്ന് ഞാന്‍ ചോദിച്ചു. വേണ്ട ക്ഷേത്രത്തിലേക്ക് വരാമെന്ന മറുപടി ഇഷ്ടമായെന്ന് ജിപി പറയുന്നു. അതേസമയം ആദ്യ കാഴ്ചയില്‍ പ്രണയം ഒന്നും തോന്നിയില്ലെന്നാണ് ഗോപിക പറയുന്നത്. സത്യം പറഞ്ഞാല്‍ വിവാഹിതരാകണോ എന്ന കാര്യത്തില്‍ പോലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. ആദ്യം കുറച്ചുനാള്‍ സംസാരിക്കാം എന്നു തീരുമാനിച്ചു. പക്ഷെ ഒരു ഘട്ടത്തില്‍ വച്ചു തിരിച്ചറിഞ്ഞു, ഏട്ടനെ വിവാഹം കഴിക്കാം എന്നാണ് ഗോപിക പറയുന്നത്.

തങ്ങളുടെ വിവാഹത്തിലേക്ക് എത്തിച്ചേർന്നത് ശരിക്കും മൂന്ന് സ്റ്റേജുകളിലൂടെയാണെന്നാണ് ജിപി പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഞങ്ങള്‍ രണ്ടു പേരും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനമായിരുന്നു സംസാരിച്ചതോടെ രണ്ടാം ഘട്ടം തുടങ്ങി. പക്ഷെ അപ്പോള്‍ ഗോപികയ്ക്ക് ഈ വിവാഹം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ വലിയ സംശമായിരുന്നു. ഒരു ഘട്ടത്തില്‍ വച്ച് താന്‍ തീരുമാനിച്ചു, വിവാഹത്തിലേക്ക് എത്തിക്കാന്‍ വെറുതെ ഒരുപാട് സമയം ചെലവഴിക്കണ്ട. കരിയര്‍ സ്വപ്‌നങ്ങളിലേക്ക് തിരികെ പോകാം എന്ന്. അതായിരുന്നു മൂന്നാം ഘട്ടം. താൻ ഈ തീരുമാനം പറഞ്ഞതോടെ അതുവരെ വിവാഹം വേണ്ടെന്ന് പറഞ്ഞ ഗോപിക പെട്ടെന്ന് പോസിറ്റീവായി. ഈ വിവാഹം നടക്കുമെന്നും വര്‍ക്കൗട്ട് ആകും എന്നും പറഞ്ഞുവെന്നും ജിപി പറയുന്നു.