ഡൽഹി ചലോ സമരം; കർഷകരും കേന്ദ്രവും തമ്മിലുള്ള മൂന്നാം ചർച്ച ഇന്ന്

ഇന്ന് വൈകുന്നേരം 5 മണിക്ക് ചണ്ഡീ​ഗഡിൽ വെച്ചാണ് ചർച്ച നടക്കുക. ചർച്ചയിലെ തീരുമാനം അനുസരിച്ച് ഡൽഹിക്ക് പോകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

0
116

ദില്ലി :ഡൽഹി ചലോ സമരത്തിൽ, കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. കർഷകരുമായി സർക്കാർ നടത്തുന്ന മൂന്നാമത്തെ ചർച്ചയാണിത്. സമരം പരിഹരിക്കുന്നതിനായി കർഷകരും കേന്ദ്രവും തമ്മിൽ ഇന്നലെ നടത്താനിരുന്ന ഓൺലൈൻ ചർച്ച ഇന്നത്തെക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഓൺലൈൻ യോ​ഗത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ പറ്റാത്തതിനാലാണ് ചർച്ച മാറ്റിവെച്ചത്.

ഇന്ന് വൈകുന്നേരം 5 മണിക്ക് ചണ്ഡീ​ഗഡിൽ വെച്ചാണ് ചർച്ച നടക്കുക. ചർച്ചയിലെ തീരുമാനം അനുസരിച്ച് ഡൽഹിക്ക് പോകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ കർഷക നേതാക്കളെ നേരിട്ട് കണ്ടിരുന്നു. സംഘർഷമുണ്ടാക്കാനല്ല സമരമെന്നും ഇന്ന് സമാധാനപരമായി അതിർത്തികളിൽ ഇരിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

അതേസമയം, ഇന്നലെയും കര്‍ഷകരുടെ ഡൽഹി ചലോ മാര്‍ച്ചിൽ അതിര്‍ത്തികളില്‍ വ്യാപക സംഘര്‍ഷം നടന്നിരുന്നു. രാത്രിയിലും വിവിധയിടങ്ങളില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഇന്നലെ വൈകിട്ടോടെ ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് കര്‍ഷകര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തി. ഹരിയാനയിലെ ശംഭു അതിര്‍ത്തിയിൽ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. പ്രതിഷേധക്കാരെ അകറ്റി നിർത്താനായി രാത്രിയിലും ഹരിയാന പൊലീസ് തുടർച്ചയായി ഗ്രനേഡ് പൊട്ടിച്ചു.