ഒ രാജഗോപാൽ, ജസ്റ്റിസ് എം ഫാത്തിമാബീവി, ഉഷ ഉതുപ്പ് പത്മഭൂഷൺ; വെങ്കയ്യ നായിഡുവിനും ചിരഞ്ജീവിക്കും പത്മവിഭൂഷൺ

മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടൻ ചിരഞ്ജീവി, സാമൂഹിക പ്രവർത്തകൻ അന്തരിച്ച ബിന്ദേശ്വർ പാഠക് എന്നിവർക്കാണ് പത്മവിഭൂഷൺ ബഹുമതി.

0
75

ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 5 പത്മവിഭൂഷൺ, 17 പത്മഭൂഷൺ, 110 പത്മശ്രീ പുരസ്‌കാരങ്ങൾ അടങ്ങുന്നതാണ് പട്ടിക. അവാർഡിന് അർഹരായവരിൽ 30 പേർ വനിതകളാണ്. മരണാനന്തര പുരസ്കാര ജേതാക്കളായ 9 പേരും പട്ടികയിൽ ഉൾപ്പെടുന്നു. 8 പേർ വിദേശ ഇന്ത്യക്കാരാണ്. ഇന്നലെ രാത്രി വൈകിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടൻ ചിരഞ്ജീവി, സാമൂഹിക പ്രവർത്തകൻ അന്തരിച്ച ബിന്ദേശ്വർ പാഠക് എന്നിവർക്കാണ് പത്മവിഭൂഷൺ ബഹുമതി.

മലയാളികളായ സുപ്രീം കോടതി മുൻ ജ‍‍ഡ്ജി എം ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേർക്ക് പത്മഭൂഷൺ. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ പി നാരായണൻ, കാസർഗോഡുള്ള പരമ്പരാഗത നെൽക്കർഷകൻ സത്യനാരായണ ബെലരി, പി ചിത്രൻ നമ്പൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേർക്ക് പത്മശ്രീ.

അന്തരിച്ച തമിഴ് നടൻ വിജയകാന്ത്, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി, മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകരായ ഹോർമുസ്ജി എൻ കാമ, കുന്ദൻ വ്യാസ്, തയ്‌വാൻ കമ്പനി ഫോക്സ്കോൺ സിഇഒ യങ് ലിയു എന്നിവരും പത്മഭൂഷൺ പട്ടികയിലുണ്ട്.

കായികതാരങ്ങളായ രോഹൻ ബൊപ്പണ്ണ (ടെന്നിസ്), ജോഷ്ന ചിന്നപ്പ (സ്ക്വാഷ്), തമിഴ് സാഹിത്യകാരൻ ജോ ഡിക്രൂസ്, ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ അസമിലെ പാർബതി ബറുവ എന്നിവർക്കും പത്മശ്രീയുണ്ട്.