മകന്റെ ഇടതുപക്ഷ ചിന്തയിൽ അഭിമാനം, കേരളത്തിന്റെ നിലപാട് ഇന്ത്യക്ക് മാതൃക: നടി സുഹാസിനി

അടിയുറച്ചതും തെളിവാർന്നതുമായ മകന്റെ രാഷ്ട്രീയ ബോധത്തിൽ നിറഞ്ഞ അഭിമാനമുണ്ടെന്നും സുഹാസിനി പറഞ്ഞു. ചെന്നൈ പാർട്ടി സമ്മേളനത്തിൽ മകനെ വാളണ്ടിയറായി കണ്ട കാര്യം സി പി എം സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞപ്പോഴാണ് സുഹാസിനിയും മനസുതുറന്നത്‌.

0
230

കണ്ണൂട: മകൻ നന്ദന്റെ ഇടതുപക്ഷ ചിന്തയിൽ താൻ അഭിമാനം കൊള്ളുന്നതായി നടി സുഹാസിനി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ കാൾ മാർക്സിന്റെ മൂലധനം വായിക്കുകയും ചെറുപ്പം മുതൽ ഇടതുപക്ഷ ചിന്ത കാത്തുസൂക്ഷിക്കുകയും ചെയ്ത മകനിൽ അഭിമാനിക്കുന്നുവെന്ന് പറയുകയാണ് സുഹാസിനി. തളിപ്പറമ്പിൽ ഹാപ്പിനസ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു നടി. മകൻ ചെന്നൈയിലെ സിപിഎം ഓഫിസ് ആദ്യമായി സന്ദർശിച്ചതിനെ കുറിച്ചും സുഹാസിനി മനസുതുറന്നു.

‘മൂലധന’വും കൈയിൽ പിടിച്ചാണ് മകൻ പാർട്ടി ഓഫിസിൽ എത്തിയത്. ഭക്ഷണം കഴിച്ചോ എന്നാണ് പാർട്ടി പ്രവർത്തകർ ആദ്യം ചോദിച്ചത്. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ​ഗുണം. അതിന് ശേഷമാണ് കാര്യങ്ങൾ ചോദിച്ചത്. അച്ഛന്റെ പേര് ചോദിച്ചപ്പോൾ മണിരത്നത്തിന്റെ യഥാർഥ പേരാണ് മകൻ പറഞ്ഞത്. ​ഗോപാലരത്ന സുബ്രഹ്മണ്യം എന്നാണ് മണിരത്നത്തിന്റെ യഥാർഥ പേര്. അമ്മയുടെ പേര് പറഞ്ഞപ്പോഴാണ് പാർട്ടി പ്രവർത്തകർക്ക് മനസ്സിലായത്.

അടിയുറച്ചതും തെളിവാർന്നതുമായ മകന്റെ രാഷ്ട്രീയ ബോധത്തിൽ നിറഞ്ഞ അഭിമാനമുണ്ടെന്നും സുഹാസിനി പറഞ്ഞു. ചെന്നൈ പാർട്ടി സമ്മേളനത്തിൽ മകനെ വാളണ്ടിയറായി കണ്ട കാര്യം സി പി എം സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞപ്പോഴാണ് സുഹാസിനിയും മനസുതുറന്നത്‌.

വിവിധ വിഷയങ്ങളിൽ കേരളം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടും മതേതരത്വവും ഇന്ത്യക്ക് മാതൃകയാണെന്ന് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം പറഞ്ഞു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും കൂട്ടായ്മയും തന്നെ അസൂയപ്പെടുത്താറുണ്ട്. ഇവിടുത്തെ റോഡുകളും സർക്കാർ കെട്ടിടങ്ങളും പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഉന്നത നിലവാരത്തിലാണ്.

കേരളത്തിന്റെ വികസന കാഴ്ച്ചപ്പാടിൽ എടുത്ത് പറയേണ്ടതാണ് ആരോഗ്യ മേഖലയും സാക്ഷരതയും. ഇത്രയും സൗകര്യങ്ങളുള്ളപ്പോൾ മലയാളികൾ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് ചിന്തിച്ച് പോകാറുണ്ട്. മലയാളികളുടെ ശേഷി മറ്റ് രാജ്യങ്ങൾക്ക് പകരം കേരളത്തിന് തന്നെ ഉപയോഗപ്രദമാകണമെന്നും സുഹാസിനി കൂട്ടിച്ചേർത്തു.