പറഞ്ഞതെല്ലാം പച്ചക്കള്ളം! വിതുര സുനില കൊലക്കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്

ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാത്തതിനെ തുടർന്ന് ക്ഷുഭിതനായ അച്ചു സുനിലയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കാനായി തറയിൽ വീണുകിടന്ന സുനിലയുടെ കഴുത്തിൽ ചരട് മുറുക്കുകയും ചെയ്തു.

0
112

തിരുവനന്തപുരം: വിതുര കൊലക്കേസിൽ പ്രതി ഇതുവരെ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് പൊലീസ്. സുനിലയുടെ നിർദ്ദേശപ്രകാരമാണ് കൊലപ്പെടുത്തിയതെന്നും, താനും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും അച്ചു ആദ്യം പറഞ്ഞ മൊഴികൾ കള്ളമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വിവാഹത്തിന് സമ്മതിക്കാതിരുന്നതിനെ തുടർന്ന് അച്ചു സുനിലയെ കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി. അച്ചുവിനെ (24) നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.

വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സിബിയുടെ ഭാര്യ സുനിലയെയാണ് (22) പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ മരുന്ന് വാങ്ങാനായി സുനില തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ സുനില മെഡിക്കൽ കോളേജിലേക്കല്ല പോയത്. അച്ചു ഭീഷണിപ്പെടുത്തിയാണ് യുവതിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

രാവിലെ വീട്ടിൽ നിന്ന് പോയ സുനില വെെകുന്നേരമായിട്ടും മടങ്ങിവരാത്തതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വമഷണത്തിലാണ് യുവതി അച്ചുവിനൊപ്പമാണ് പോയതെന്ന് മനസ്സിലാക്കിയത്. സുനില അച്ചുവിനോടൊപ്പം പോയതായി കണ്ടെത്തിയത്.തിരുവനന്തപുരത്തു നിന്ന് വൈകിട്ട് ഇരുവരും പാലോട് കറുപ്പൻകാലയിലുള്ള ആളൊഴിഞ്ഞ വീട്ടിലെത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. വനമേഖലയോടു ചേർന്നുള്ള വിജനമായ പ്രദേശമായതിനാൽ ഈ സ്ഥലം മറ്റുള്ളവരുടെ കണ്ണിൽപ്പെടില്ലായിരുന്നു.

അവിടെവച്ച് ഉടൻ വിവാഹം കഴിക്കണമെന്ന് അച്ചു സുനിലയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത് നടക്കില്ലെന്നായിരുന്നു സുനില പറഞ്ഞത്. കുറച്ചുനാൾ കാത്തിരുന്നാൽ കൂടെ വരാമെന്നും സുനില ഉറപ്പ് നൽകി. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കായി. ഇതിനിടയിൽ സുനിലയെ അച്ചു ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാത്തതിനെ തുടർന്ന് ക്ഷുഭിതനായ അച്ചു സുനിലയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കാനായി തറയിൽ വീണുകിടന്ന സുനിലയുടെ കഴുത്തിൽ ചരട് മുറുക്കുകയും ചെയ്തു. രാത്രി 8.30നായിരുന്നു കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.