ഇന്നും വെയിലില്ല! ചക്രവാതച്ചുഴിയും മഴയും; ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

0
85

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുകയാണ്. തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദമാണ് ചക്രവാതച്ചുഴിയായി ദുർബലമായത്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.

ഇന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ടായിരുന്നു. വ്യാഴാഴ്ച രാത്രി കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ ലഭിച്ചിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കി.മീ വരെവേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.