പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; തിരുവനന്തപുരം മുന്നില്‍

കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ മാത്രം വിറ്റത് 89.52 കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ മദ്യം റം ആണ്.

0
120

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് റെക്കേര്‍ഡ് മദ്യവില്‍പ്പന. ഡിസംബര്‍ 31ന് മാത്രം വിറ്റഴിച്ചത് 94.54കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ മാസം 22 മുതൽ 31വരെയുള്ള മദ്യ വിൽപ്പനയുടെ കണക്കാണിത്. കഴിഞ്ഞ വർഷത്തെക്കാൾ 27 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണയുണ്ടായത്. ഏറ്റവും കുടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ്. ഒരുകോടി രൂപയിലധികം രൂപയുടെ മദ്യമാണ് ഈ ഔട്ട്‌ലെറ്റിൽ മാത്രം വിറ്റത്.

രണ്ടാമത്തെ റെക്കോർഡ് വില്പന നടന്നത് എറണാകുളത്തെ രവിപുരം ഔട്ട്‌ലെറ്റിലാണ്. ഇവിടെ 77 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുട 76 ലക്ഷം, കൊല്ലം ആശ്രാമം ഔട്ട് ലെറ്റ് 73 ലക്ഷം, പയ്യന്നൂര്‍ ഔട്ട്‌ലെറ്റ് 71 ലക്ഷമാണ് എന്നിങ്ങനെയാണ് ഏറ്റവും കുടുതല്‍ മദ്യവില്‍പ്പന നടന്ന ആദ്യ അഞ്ച് ഔട്ട് ലെറ്റുകള്‍. കഴിഞ്ഞ വര്‍ഷം ആകെ വിറ്റഴിച്ചത് 516.26 കോടി രൂപയുടെ മദ്യമായിരുന്നു.

ക്രിസ്മസിനും റെക്കോഡ് മദ്യവില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. മൂന്ന് ദിവസം കൊണ്ട് ബെവ്കോ വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇത് 69.55 കോടി രൂപയുടെ മദ്യവില്‍പനയാണ് ക്രിസ്മസ് ദിനത്തിൽ നടന്നതെങ്കിൽ ഇത്തവണ അത് മറികടന്നു. ഏറ്റവും കൂടുതല്‍ വില്‍പന നടന്ന ഔട്ട്‌ലെറ്റുകളുടെ പട്ടികയില്‍ ചാലക്കുടിക്കാണ് ഒന്നാം സ്ഥാനം. 63,85,290 കോടി രൂപയുടെ മദ്യമാണ് ചാലക്കുടിയില്‍ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശേരിയില്‍ 62,85,290 രൂപയുടെ മദ്യ വില്‍പന നടന്നു.

ഡിസംബര്‍ 22, 23 തീയതികളില്‍ 84.04 കോടിരൂപയുടെ മദ്യവില്‍പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 75. 41 കോടിരൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ മാത്രം വിറ്റത് 89.52 കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ മദ്യം റം ആണ്.