തൃശൂരിൽ നവജാതശിശു ബക്കറ്റിൽ മരിച്ചനിലയിൽ; ഗർഭവും പ്രസവവും മറച്ചുവെച്ച് 42 കാരി

വിവാഹ മോചിതയായ യുവതിയും പതിനെട്ടുകാരനായ മകനും മാത്രമായിരുന്നു വീട്ടിൽ താമസം.

0
183

തൃശ്ശൂർ: തൃശ്ശൂർ അടാട്ട് നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി തൃശ്സൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. എന്നാൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരുടെ പരിശോധനയിലാണ് തെളിഞ്ഞത്.

സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മരണകാരണം കണ്ടെത്താൻ പോസ്റ്റ് മോർട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവതി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത്. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ആശുപത്രി അധികൃതർ കണ്ടെത്തുന്നത്. വിവാഹ മോചിതയായ 42 കാരിയാണ് ഗർഭകാലവും പ്രസവവും മറച്ചുവച്ചത്.

പതിനെട്ടുകാരനായ മകനും യുവതിയും മാത്രമായിരുന്നു വീട്ടിൽ താമസം. മരിച്ച കുഞ്ഞുമായി സംബന്ധിച്ചകൂടുതൽ വിവരങ്ങൾ തുടർന്നുള്ള അന്വേഷണത്തിലേ കണ്ടെത്താൻ സാധിക്കൂ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.