ഡി വൈ എഫ് ഐ നേതാവിൻ്റെ പേരിലും യൂത്ത് കോൺഗ്രസിൻ്റെ വ്യാജ വോട്ട്

ലോക്സഭാ തെര‍ഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ വ്യാജ തിരിച്ചറിയൽ കാർഡുകൾ അടിച്ചിറക്കിയതെന്ന ആരോപണവും ഡി വൈ എഫ് ഐ ഉന്നയിക്കുന്നുണ്ട്.

0
84

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ കേസിൽ ഡി വൈ എഫ് ഐ നേതാവിന്റെ പേരിൽ വോട്ട് ചെയ്തതായി കണ്ടെത്തൽ. പന്തളത്ത് ഡി വൈ എഫ് ഐ നേതാവും സി പി എം ലോക്കൽ കമ്മിറ്റി അംഗവുമായ അബി വക്കാസിന്റെ പേരിലാണ് വ്യാജ തിരിച്ചറിയൽ കാര്‍ഡ് ഉണ്ടാക്കി വോട്ട് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് മേൽവിലാസം അന്വേഷിച്ച് അബിയെയുടെ പന്തളത്തെ വീട്ടിലെത്തി. ഇതോടെയാണ് വ്യാജവോട്ടിൻ്രെ വ്യാപ്തി വെളിവായത്. ഡി വൈ എഫ് ഐ നേതാക്കളുടെ പേരിൽ പോലും വോട്ട് ചെയ്ത ശേഷമാണ് ജനാധിപത്യത്തെക്കുറിച്ച് യൂത്ത് കോൺഗ്രസ് പ്രതിനിധികൾ വാതോരാതെ സംസാരിച്ചത്. അബിയോട് വിശദ വിവരങ്ങൾ തിരക്കി അവ മൊഴിയാക്കി രേഖപ്പെടുത്തിയാണ് പൊലീസ് മടങ്ങിയത്.

ചോദ്യങ്ങളെല്ലാം ചോദിച്ച് കഴിഞ്ഞ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് അബി വക്കാസിനോട് പറഞ്ഞത്. താൻ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും തന്റെ പേരിൽ മറ്റാരെങ്കിലും വോട്ട് രേഖപ്പെടുത്തിയതാകാമെന്നും അബി വക്കാസ് വ്യക്തമാക്കി.

സംഭവത്തിൽ ഡി വൈ എഫ് ഐ പരാതിയുമായി പൊലീസിനെ സമീപിച്ചു. പന്തളം പൊലീസിലാണ് ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എൻസി അഭീഷ് അടക്കമുള്ളവര്‍ പരാതി നൽകിയിരിക്കുന്നത്. ലോക്സഭാ തെര‍ഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ വ്യാജ തിരിച്ചറിയൽ കാർഡുകൾ അടിച്ചിറക്കിയതെന്ന ആരോപണവും ഡി വൈ എഫ് ഐ ഉന്നയിക്കുന്നുണ്ട്.