കേരളം എന്താണെന്ന് ഗവർണർ തിരിച്ചറിഞ്ഞു: മുഖ്യമന്ത്രി

അവരുടെ മേഖലയിൽ അനാവശ്യ ഇടപെടലുകൾ നടത്തിയപ്പോൾ അവർ പ്രതിഷേധിച്ചു. അതിനിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0
74

കൊല്ലം: എന്താണ് കേരളമെന്ന് ഇന്നലെ നടത്തിയ തെരുവു നടത്തത്തിലൂടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മനസിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം കേരളത്തിന്റെ ക്രമസമാധാനനില രാജ്യത്തിനാകെ ബോധ്യപ്പെടുകയും ചെയ്തുവെന്നും മുഖ്യമന്ത്രി കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാട്ടിലെ എതു തെരുവിലൂടേയും നടക്കാമെന്ന ആരോഗ്യകരമായ അവസ്ഥയാണ് ഇവിടെയുള്ളതെന്ന് ഗവർണർക്ക് മനസിലായല്ലോ. ചാൻസിലർ എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യം അദ്ദേഹം ചെയ്തപ്പോൾ വിദ്യാർഥികൾ പ്രതിഷേധിച്ചു. അതിനുള്ള ജനാധിപത്യ അവകാശം അവർക്കുണ്ട്. അവരുടെ മേഖലയിൽ അനാവശ്യ ഇടപെടലുകൾ നടത്തിയപ്പോൾ അവർ പ്രതിഷേധിച്ചു. അതിനിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണറെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അതിന്റെ പേരിൽ നാട്ടിൽ ക്രമസമാധാനം തകർന്നു എന്ന് പറഞ്ഞ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താമെന്ന് ഏതോ മാധ്യമപ്രവർത്തകൻ തന്നെ പറയുന്നത് കേട്ടിരുന്നു. ഇനി അത്തരത്തിൽ എന്തെങ്കിലും ഉദ്ദേശ്യം ഗവർണർക്ക് ഉണ്ടായിരുന്നോ എന്നറിയില്ല. ഗവർണരുടെ താൽപര്യമനുസരിച്ചല്ല സുരക്ഷ കൊടുക്കുന്നത്. ആ പദവിക്കാണ് പൊലീസ് സുരക്ഷ. അത് വേണ്ട എന്ന് പറഞ്ഞാലും കൊടുത്തിരിക്കുമെന്നും ആ പ്രോട്ടോകോളുകൾ പാലിക്കാൻ തയ്യാറാകുകയാണ് ഉന്നത പദവിയിലിരിക്കുന്നവർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.