ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് കനത്ത തിരിച്ചടി, എ ബി വി പിക്കാരെ സെനറ്റ് അംഗങ്ങളാക്കാനുള്ള നീക്കം പൊളിഞ്ഞു, ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

സർവകലാശാല നൽകിയ ലിസ്റ്റ് അട്ടിമറിച്ചാണ് ലിസ്റ്റിലില്ലാത്ത ഈ നാല് പേരെ ഗവർണർ നിർദേശിച്ചിരുന്നത്.

0
133

കൊച്ചി: ഹൈക്കോടതിയിൽ ഗവർണർക്ക് തിരിച്ചടി.
കേരള സർവ്വകലാശാല സെനറ്റിലേയ്ക്ക് ഗവർണർ നാല് അംഗങ്ങളെ നിർദേശിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. നാല് വിദ്യാർഥി പ്രതിനിധികളെ നിർദേശിച്ചതാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് ടി.ആർ രവിയാണ് ഹർജി പരിഗണിച്ചത്.

ഗവർണർ നിർദേശിച്ച ഈ നാല് വിദ്യാർഥികളും എബിവിപി പ്രവർത്തകരാണ്. ഇവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സർവകലാശാല നൽകിയ ലിസ്റ്റ് അട്ടിമറിച്ചാണ് ലിസ്റ്റിലില്ലാത്ത ഈ നാല് പേരെ ഗവർണർ നിർദേശിച്ചിരുന്നത്.

നാല് വിദ്യാർഥികളെയാണ് കേരള സർവകലാശാലയിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ടത്. സയൻസ്,ഹ്യൂമാനിറ്റീസ്, ആർട്‌സ്, സ്‌പോർട്ട്‌സ് എന്നീ വിഭാഗത്തിൽ നിന്നാണത്. ഇതിൽ കേരള സർവകലാശാല നൽകിയ വിദ്യാർഥികളിലൊരാൾ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് ജേതാവും എം എ വിദ്യാർഥിയുമാണ്. ഇത്തരത്തിൽ ബി എ വേദാന്തം, ബി എ വീണ, ബി എസ് ഡബ്ല്യൂ എന്നിവയിൽ ഒന്നാം റാങ്ക് നേടിയവരെയാണ് സർവകലാശാല പരിഗണിച്ചത്.

ഫൈൻ ആർട്‌സിൽ കഴിഞ്ഞ വർഷത്തെ കലാപ്രതിഭയെയും സ്‌പോർട്‌സിൽ ദേശീയ തലത്തിൽ വെങ്കലം നേടിയ വിദ്യാർഥിയെയും സർവകലാശാല നിർദ്ദേശിച്ചു. എന്നാൽ ഇതെല്ലാം അട്ടിമറിച്ച് എബിവിപി നേതാക്കളെ ചാൻസലർ നിശ്ചയിക്കുകയായിരുന്നു.