16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: യുവാവിന് 46 വര്‍ഷം കഠിനതടവ്‌

പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, വഞ്ചന തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഷമീം.

0
86

പെരിന്തൽമണ്ണ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിയായ യുവാവിനെ 46 വർഷം കഠിനതടവിന് ശിക്ഷിച്ച് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി. കഠിനതടവിനൊപ്പം 2,05,000 രൂപ പിഴയടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷവും എട്ടുമാസവും അധികതടവ് അനുഭവിക്കണം. കൊട്ടപ്പുറം ചട്ടിപ്പറമ്പ് താമരശ്ശേരി വീട്ടിൽ ഷമീമി (28)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.

അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾപ്രകാരം 41 വർഷം കഠിനതടവും 1,80,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടയ്ക്കുന്നപക്ഷം അതിജീവിതയ്ക്ക് നൽകാനുമാണ് ഉത്തരവിൽ പറയുന്നത്.

2020 മാർച്ചിൽ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, വഞ്ചന തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഷമീം.

പെരിന്തൽമണ്ണ എസ് ഐമാരായിരുന്ന രമാദേവി, ഹേമലത എന്നിവരന്വേഷിച്ച കേസിൽ പ്രതിയെ അറസ്റ്റുചെയ്തത് ഇൻസ്പെക്ടർ സി കെ നാസറും കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ സജിൻ ശശിയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ന പി പരമേശ്വരത്ത് ഹാജരായി.