മണിപ്പൂരിൻ്റെ ദുരിതക്കാഴ്ചയായി ‘ജോസഫ്‌സ് സൺ’ രാജ്യാന്തര ചലച്ചിത്രമേളയിൽ

കാണാതായ മകനെ തേടിയുള്ള ഒരു അച്ഛൻ്റെ യാത്രയാണ് പ്രമേയമാക്കിയിരിക്കുന്നത്. യാത്രയിലുടനീളം അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘർഷം മണിപ്പൂരിലെ സാധാരണക്കാരുടെ സമകാലിക ജീവിതം കൂടിയാണ് പങ്കുവെക്കുന്നത്.

0
270

കലാപങ്ങൾ സമാധാനം കെടുത്തുന്ന മണിപ്പൂരിൻ്റെ ദുരിത കാഴ്ചയായി ജോസഫ്‌സ് സൺ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഹോബം പബൻ കുമാർ സംവിധാനം ചെയ്ത ചിത്രം കാണാതായ മകനെ തേടിയുള്ള ഒരു അച്ഛൻ്റെ യാത്രയാണ് പ്രമേയമാക്കിയിരിക്കുന്നത്. യാത്രയിലുടനീളം അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘർഷം മണിപ്പൂരിലെ സാധാരണക്കാരുടെ സമകാലിക ജീവിതം കൂടിയാണ് പങ്കുവെക്കുന്നത്. ഷാങ്ഹായ് ചലച്ചിത്ര മേളയിൽ ജനപ്രീതി നേടിയ ഈ ചിത്രം ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

ജന്മശതാബ്ദി വർഷത്തിൽ മൃണാൾസെന്നിനോടുള്ള ആദരമായി അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം പ്രമേയമാക്കി ശ്രീജിത് മുഖർജി ഒരുക്കിയ പടടിക്, ഗുജറാത്തി ചിത്രം കായോ കായോ കളർ, മറാത്തി ചിത്രങ്ങളായ ഘാത്ത്, ഫോളോവർ, ആസാമീസ് ചിത്രം റാപ്ചർ, ഉത്തം കമഠി ഒരുക്കിയ ഖേർവാൾ തുടങ്ങി ഏഴു ചിത്രങ്ങൾ ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

അഹമ്മദാബാദിലെ ഒരു മുസ്ലിം കുടുംബത്തിന്റെ ജീവിതം തുറന്നുകാട്ടുന്ന കായോ കായോ കളർ എന്ന ചിത്രം ഗുജറാത്തിലെ സാധാരണക്കാരുടെ വർത്തമാനകാല ജീവിതം കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. റോട്ടർ ഡാം മേളയിൽ പ്രദർശിപ്പിച്ച ചിത്രം ഒരുക്കിയിരിക്കുന്നത് നവാഗതനായ ഷാരൂഖ് ഖാൻ ചാവഡയാണ്. വംശീയ സംഘർഷം, അഭയാർത്ഥി പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ റാപ്ചർ എന്ന ഡൊമിനിക് സാങ്മ ചിത്രം ലോകാർനോ മേളയിൽ പുരസ്‌കാരം നേടിയിട്ടുണ്ട്.

നോർവേയിലേക്ക് പോകാൻ ആഗ്രഹിച്ച അഞ്ചുവയസുകാരന്റെ കഥയാണ് ബംഗാളി സംവിധായകനായ ഉത്തം കമഠി ഒരുക്കിയ ഖേർവാൾ എന്ന ചിത്രം പറയുന്നത്. ഹിന്ദു വലതുപക്ഷ ഭരണകൂടത്തിന് കീഴിലുള്ള ഇന്ത്യയുടെ ഭാവി പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണ് കന്നഡ സംവിധായകൻ ഹർഷാദ് നലവാഡെയുടെ ഫോളോവർ. സഹോദരന്റെ മരണത്തിന് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള മാവോയിസ്റ്റ് യുവതിയുടെ അനുഭവങ്ങളാണ് ഘാത്ത് പ്രമേയമാക്കുന്നത്. ഛത്രപാൽ നിനാവേ ആണ് ചിത്രത്തിന്റെ സംവിധായകൻ.