ഭർത്താവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളി; ഭാര്യയും കാമുകനുമടക്കം 5 പേർ അറസ്റ്റിൽ

മൃതദേഹം കണ്ടെത്താതിരിക്കാൻ രണ്ടു കഷണങ്ങളാക്കി രണ്ടു പുഴകളിൽ തള്ളുകയായിരുന്നു.

0
735

ചെന്നൈ: ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി പുഴയിൽ തള്ളിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. ഇവരെ കൂടാതെ മൂന്ന് പേരെ കൂടി സമയപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട് ട്രിച്ചിയിലെ സമയപുരം മകാലിക്കുടിയിലാണ് ഞെട്ടിക്കുന്ന സംഭവം.

ഈ മാസം അഞ്ചിന് പൂ വില്പനക്കാരനായ പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സഹോദരൻ എവിടെ എന്ന് ചോദിച്ചപ്പോൾ തിരിച്ചെത്തിയില്ലെന്ന് വിനോദിനി മറുപടി നൽകുകയായിരുന്നു. സംശയം തോന്നിയ സഹോദരൻ പ്രഭുവിനെ തേടി പലയിടത്തും അലഞ്ഞുവെങ്കിലും കണ്ടുകിട്ടിയില്ല. തുടർന്ന് പ്രഭുവിന് വേണ്ടി അന്വേഷിച്ചിറങ്ങി. കച്ചവടം നടത്തുന്ന സ്ഥലത്തടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമയപുരം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.

വിനോദിനിയും കാമുകൻ ഭാരതിയും മൂന്ന് മാസം മുമ്പ് സന്ധ്യ ഗേറ്റിന് സമീപം ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. ഇത് ആകസ്മികമായി പ്രഭു കണ്ടെത്തി. ഭാരതിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും തമ്മിൽ വഴക്കായി. പിന്നീട് പുതിയ വീട്ടിലേക്ക് മാറി. ഇതിന്റെ പേരിൽ വിനോദിനിയും പ്രഭുവും തമ്മിൽ വീണ്ടും വഴക്കായി. നവംബർ നാലിന് അസുഖത്തെത്തുടർന്ന് കിടപ്പിലായ പ്രഭുവിന് വിനോദിനി ഉറക്കഗുളിക മരുന്നായി നൽകി. പിന്നീട് ഭാരതിയും വിനോദിനിയും ചേർന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

പിന്നീട് ഭാരതി സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപം മണ്ണാർപുരത്ത് വെച്ച് കത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, മഴ കാരണം നടന്നില്ല. ഇതോടെ സംഘം പ്രഭുവിന്റെ മൃതദേഹം രണ്ട് കഷണങ്ങളാക്കി കാവേരി നദിയിലും കൊല്ലിഡാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English Summary:TN Woman In Illicit Affair Murders Husband