രാവിലെ ഉണരാന്‍ വൈകി; ഗുജറാത്തില്‍ 12 സ്‌കൂള്‍ കൂട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ചു: സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടുന്നതായി പരാതി

0
193

അഹമ്മദാബാദ്: രാവിലെ ഉണരാത്തതിന് സ്‌കൂള്‍ കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പരാതി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ട് കുട്ടികളെയാണ് ചട്ടുകംകൊണ്ട് പൊള്ളിച്ചത്. പത്തുവയസുകാരന്റെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ കേസ് എടുത്തതായി പൊലിസ് പറഞ്ഞു.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നചികേത വിദ്യാ സന്‍സ്ഥാന്‍ അഡ്മിനിസ്ട്രേറ്റര്‍ രഞ്ജിത് സോളങ്കിയ്ക്കെതിരെ കേസ് എടുത്തതെന്ന് പൊലിസ് പറഞ്ഞു. അതേസമയം, ജില്ലാ പ്രൈമറി എജ്യുക്കേഷന്‍ ഓഫീസര്‍ നടത്തിയ സമാന്തര അന്വേഷണത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇത് ഒരു സ്‌കൂളല്ലെന്നും ഗുരുകുലമാണെന്നും ഉപനിഷത്തുക്കളും രാമയാണവും വേദങ്ങളും പഠിപ്പിക്കുന്നതിനായി ഒരു ട്രസ്റ്റ് നടത്തുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം, ഹോസ്റ്റല്‍ സൗകര്യമുള്ള റെഗുലര്‍ സ്‌കൂളാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസുവരെ താമസിച്ച് പഠിക്കാന്‍ സൗകര്യമുണ്ടെന്ന് സ്‌കൂള്‍ നടത്തുന്ന ട്രസ്റ്റ് പ്രദേശത്തെ ആദിവാസി വിഭാഗങ്ങളെ ബോധ്യപ്പെടുത്തിയതായും പരാതിക്കാരന്‍ പറയുന്നു.

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടുന്നതായി അറിഞ്ഞാണ് ഒരാഴ്ച മുന്‍പ് അവിടെയെത്തിയത്. മകന്റെ കാലില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെങ്കിലും ഭയം കൊണ്ട് ആദ്യം ഒന്നും പറയാന്‍ തയ്യാറായില്ല. രാവിലെ ഉണരാന്‍ വൈകിയതിന് സോളങ്കി താന്‍ ഉള്‍പ്പടെ പന്ത്രണ്ട് കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിപ്പിച്ചതായി പിന്നീട് അവന്‍ പറയുകായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.