യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി; അംഗമാകാത്തവരിൽ നിന്ന് നാളെ മുതൽ പിഴ ഈടാക്കും

0
164

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാത്തവരില്‍ നിന്ന് നാളെ മുതല്‍ പിഴ ഈടാക്കി തുടങ്ങും. പദ്ധതിയുടെ ഭാഗമാകുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ. ഇത്തരക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നും മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി.

യുഎഇയില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി മന്ത്രാലയം പ്രഖ്യാപിച്ചത്. ജനുവരി ഒന്നിന് നിലവില്‍ വന്ന പദ്ധതിയില്‍ അംഗമാകാനുളള സമയ പരിധി മന്ത്രാലയം പല തവണ നീട്ടി നല്‍കിയിരുന്നു. ഒക്ടോബര്‍ ഒന്നിന് മുമ്പ് പദ്ധതിയില്‍ അംഗമാകണമെന്നായിരുന്നു അവസാനം നല്‍കിയ നിര്‍ദേശം. ഈ സമയ പരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നാളെ മുതല്‍ പിഴ ഈടാക്കുന്നത്.

പദ്ധതിയില്‍ അംഗമാകാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അംഗമായ ശേഷം തുടര്‍ച്ചയായി മൂന്ന് മാസം വിഹിതം അടക്കുന്നതില്‍ വീഴ്ച വരുത്തിലായും അംഗത്വം റദ്ദാക്കപ്പെടും. ഇതിന് പുറമെ 200ദിര്‍ഹം പിഴയും അടക്കേണ്ടി വരും. നിശ്ചിത കാലയളവിനുളളില്‍ പിഴ അടക്കാത്തവരുടെ ശമ്പളത്തില്‍ നിന്നോ മറ്റ് ആനുകൂല്യങ്ങളില്‍ നിന്നോ തുക ഈടാക്കാനാണ് തീരുമാനം.

ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്ന് മാസത്തേക്ക് നല്‍കുന്നതാണ് പദ്ധതി. യുഎഇയില്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന മുഴുവന്‍ ആളുകളും നിര്‍ബന്ധമായും പദ്ധതിയില്‍ അംഗമാകണമെന്നാണ് നിയമം.16,000 ദിര്‍ഹത്തില്‍ കുറവ് ശമ്പളമുള്ളവര്‍ക്ക് അഞ്ച് ദിര്‍ഹവും അതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 10 ദിര്‍ഹമുമാണ് പ്രതിമാസ പ്രീമിയം തുക.