അമിതവേഗതയിലെത്തിയ ലോറി പാഞ്ഞുകയറി ടൂറിസ്റ്റ് വാൻ മറിഞ്ഞുവീണു; റോഡരികിലിരുന്ന ഏഴ് സ്ത്രീകള്‍ മരിച്ചു

വിനോദയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

0
9364

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചുതെറിപ്പിച്ച ടൂറിസ്റ്റ് വാൻ ദേഹത്ത് മറിഞ്ഞുവീണ് ഏഴ് സ്ത്രീകള്‍ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ചെന്നൈ-ബംഗളൂരു ദേശീയപാതയിൽ നട്രംപള്ളി ടൗണിലെ സന്തേപ്പള്ളിയിലാണ് അപകടം. വെല്ലൂർ പെർണംബൂത്ത് നിവാസികളായ എം മീന (50), ഡി ദേവയാനി (32), എസ് ദേവിക (50), പി സൈതു (55), വി സാവിത്രി (42), കെ കലാവതി (50), ആർ ഗീത (34) എന്നിവരാണ് മരിച്ചത്.

രണ്ട് ദിവസത്തെ മൈസൂർ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ടവർ. വിനോദയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ കേടായ വാൻ നന്നാക്കുന്നതിനുവേണ്ടി പുറത്തിറങ്ങി ഇരിക്കുമ്പോഴാണ് സാധനങ്ങളുമായി പോകുകയായിരുന്ന ലോറി ടൂറിസ്റ്റ് വാനിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വാൻ മീഡിയനിൽ ഇരിക്കുകയായിരുന്ന സ്ത്രീകളുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നുവെന്ന് തിരുപ്പത്തൂര്‍ പൊലീസ് പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു.

നട്രംപള്ളിക്ക് സമീപമെത്തിയപ്പോള്‍ വാനുകളിൽ ഒന്ന് തകരാറിലായി. ഇതോടെ യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി റോഡരികില്‍ ഇരുന്നു. ഈ സമയത്താണ് അമിതവേഗത്തിൽ വന്ന ലോറി അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന വാനിൽ ഇടിച്ചുകയറിയത്. റോഡിന്റെ വശത്തുള്ള കോൺക്രീറ്റ് മീഡിയനിൽ ഇരിക്കുകയായിരുന്നു രണ്ടു വാനുകളിലായുള്ള യാത്രക്കാർ. ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൃഷ്ണഗിരിയിൽ നിന്നും ലോഡുമായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായതെന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

English Summary: Lorry hit a tourist van which crashed the people sitting on the road side.