മുൻ ആൺസുഹൃത്തുമായി ബന്ധം തുടരാൻ ഇൻസ്റ്റഗ്രാം വഴി ദുർമന്ത്രവാദം; വിദ്യാർഥിനിക്ക് നഷ്ടപ്പെട്ടത് 5.84 ലക്ഷം രൂപ

0
190

പുതുച്ചേരി: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഗവേഷക വിദ്യാര്‍ഥിനിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തു. പോണ്ടിച്ചേരി സര്‍വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ഥിനിയാണ് ഇന്‍സ്റ്റഗ്രാം വഴിയുള്ള തട്ടിപ്പിനിരയായത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടവരാണ് ദുര്‍മന്ത്രവാദം നടത്താമെന്ന് അവകാശപ്പെട്ട് വിദ്യാര്‍ഥിനിയില്‍നിന്ന് പണം തട്ടിയെടുത്തതെന്നും മുൻ ആണ്‍സുഹൃത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായാണ് പെണ്‍കുട്ടി തട്ടിപ്പുകാരെ സമീപിച്ചതെന്നും പോലീസ് പറഞ്ഞു.

ആറുമാസം മുന്‍പാണ് ആണ്‍സുഹൃത്ത് വിദ്യാര്‍ഥിനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇതിനിടെയാണ് കുടുംബപ്രശ്‌നങ്ങളും പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്‌നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം നല്‍കിയുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് ബന്ധം തുടരാനായി പെണ്‍കുട്ടി ദുര്‍മന്ത്രവാദത്തെ ആശ്രയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയും ആണ്‍സുഹൃത്തുമായുള്ള പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്തു.

പ്രത്യേക പൂജ ചെയ്താല്‍ സുഹൃത്ത് തിരികെ വരുമെന്നും ഫോണില്‍ വിളിക്കുമെന്നുമായിരുന്നു തട്ടിപ്പുകാര്‍ പെണ്‍കുട്ടിക്ക് നല്‍കിയ ഉറപ്പ്. പൂജയ്ക്കായി പണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴി പണം അടച്ചതോടെ പരാതിക്കാരിയുടെയും സുഹൃത്തിന്റെയും ഫോണ്‍നമ്പറുകള്‍ തട്ടിപ്പുകാര്‍ ചോദിച്ചുവാങ്ങി. ആണ്‍സുഹൃത്തിന്റെ ഫോണില്‍നിന്ന് കോള്‍ വരുമെന്നും പക്ഷേ, അത് എടുക്കരുതെന്നുമായിരുന്നു ഇവരുടെ നിര്‍ദേശം. പിന്നാലെ അതേദിവസം തന്നെ ആണ്‍സുഹൃത്തിന്റെ നമ്പറില്‍നിന്ന് പെണ്‍കുട്ടിക്ക് ഫോണ്‍കോള്‍ എത്തി. മന്ത്രവാദിയുടെ നിര്‍ദേശമുള്ളതിനാല്‍ പെണ്‍കുട്ടി ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് തട്ടിപ്പുകാര്‍ വീണ്ടും പലതവണകളായി കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. പത്തുദിവസത്തിനിടെ പലതവണകളായി ഏകദേശം 5.84 ലക്ഷം രൂപ പെണ്‍കുട്ടിയില്‍നിന്ന് തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്.