ഗൾഫിൽ ജോലി ചെയ്തു ഭാര്യയുടെ പേരിൽ അയച്ച ഒരു കോടിയിലധികം രൂപ കാണാനാനില്ല; ചേറൂരിൽ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലേക്കു നയിച്ചത് സാമ്പത്തിക ഇടപാടും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും

0
112

ചേറൂരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലേക്കു നയിച്ചത് സാമ്പത്തിക ഇടപാടുകളിലെ തർക്കവും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമെന്ന് പൊലീസ്. കല്ലടിമൂല സ്വദേശി സുലി (46)യെ ഭർത്താവ് ഉണ്ണികൃഷ്ണൻ (50) ആണ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുൻപാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ഇതിനുശേഷം ഭാര്യയുമായി തർക്കം പതിവായിരുന്നെന്നു പൊലീസ് പറയുന്നു. ഇരുവർക്കും ഒരു മകനുണ്ട്.

വിദേശത്തുനിന്നു താൻ ഭാര്യയുടെ പേരിൽ അയച്ച ഒരു കോടിയിലധികം രൂപ കാണാനാനില്ലെന്നും ഭാര്യയ്ക്ക് മൂന്നു ലക്ഷത്തിലധികം രൂപ കടമുണ്ടെന്നുമാണ് ഉണ്ണികൃഷ്ണൻ പൊലീസിനു മൊഴി നൽകിയത്. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരവും തനിക്കു ലഭിച്ചെന്ന് ഉണ്ണികൃഷ്ണൻ പൊലീസിനോടു പറഞ്ഞു. ഇക്കാര്യങ്ങൾ പറഞ്ഞുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12 മണിക്കുശേഷം സുലിയെ ഉണ്ണികൃഷ്ണൻ കമ്പിപ്പാര കൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.