പുതുപ്പള്ളിയിലെ ക്ഷേമ പെൻഷൻകാർ; ഉമ്മൻ‌ചാണ്ടി ഭരണത്തിൽ 21,007, പിണറായി ഭരണത്തിൽ 34,932, കണക്കുകൾ പങ്കുവെച്ച് തോമസ് ഐസക്

0
139

ഉമ്മന്‍ചാണ്ടി ഭരണക്കാലത്തും ഇടതുമുന്നണി ഭരണക്കാലത്തുമുള്ള പുതുപ്പള്ളിയിൽ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നവരുടെ കണക്കുകൾ പങ്കുവെച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. 2011 ലെ യുഡിഎഫ്‌ ഭരണകാലത്ത് നിന്നും ക്ഷേമ പെൻഷൻ തുകയിലുണ്ടായ വർധനയും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണവും നിലവിലെ എണ്ണവും തെളിവുകൾ സഹിതം അദ്ദേഹം വ്യക്തമാക്കുന്നു.

യുഡിഎഫ് ഭരണത്തിൽ 21007 ആയിരുന്ന ഗുണഭോക്താക്കൾ ഇപ്പോൾ 34932 ആയെന്നും 66 ശതമാനമാണ് വർധനവുണ്ടായതെന്നും കുറിപ്പിൽ പറഞ്ഞു.

തോമസ് ഐസക്കിന്റെ കുറിപ്പ്.

ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21007 ആയിരുന്നു. ഇന്നോ? 34932 ഗുണഭോക്താക്കൾ. 13925 പേർ പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നു. 66 ശതമാനമാണ് വർദ്ധന.

ഇവർക്ക് ഇന്ന് 1600 രൂപ വീതം പെൻഷനുണ്ട്. ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപയായിരുന്നു പെൻഷൻ. 1000 രൂപ പെൻഷൻ പിണറായി സർക്കാർ വർദ്ധിപ്പിച്ചു. ശ്രീ. ഉമ്മൻ ചാണ്ടിയുടെ കാലത്തോ? വെറും 100 രൂപയാണ് വർദ്ധന.
അതും 18 മാസം കുടിശികയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്.

വിഎസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെൻഷൻ 120 രൂപയായിരുന്നു. അതു തന്നെ 28 മാസം കുടിശികയായിരുന്നു. ഈ കുടിശികയും തീർത്തു. പെൻഷൻ 500 രൂപയായി ഉയർത്തിയത് വിഎസ് സർക്കാരാണ്.

ചുരുക്കത്തിൽ ഇന്ന് പുതുപ്പള്ളിയിലെ 35000-ത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് ലഭിക്കുന്ന 1600 രൂപയിൽ 1500 രൂപയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൽകിയിട്ടുള്ളവയാണ്. ഇനി പുതുപ്പള്ളിയിലെ വയോജനങ്ങൾ തീരുമാനിക്കുക. ഏതു ഭരണമാണ് വയോജനങ്ങളോട് കൂടുതൽ നീതിപുലർത്തിയിട്ടുള്ളത്?