മതവിദ്വേഷം വളർത്തുന്ന വാർത്ത; ഷാജൻ സ്‌കറിയ 17ന് പൊലീസിന് മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി

0
70

മതസ്‌പർധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രദർശിപ്പിച്ചുവെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ 17ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. നിലമ്പൂർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ സ്‌കറിയ നൽകിയ പരാതിയിൽ ഷാജൻ സ്കറിയക്കെതിരെ നിലമ്പൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു. ഈ കേസിൽ മുൻ‌കൂർജാമ്യം അനുവദിച്ചാണ്‌ കോടതിയുടെ നിർദേശം. 17ന് പകൽ രണ്ടിനും മൂന്നിനും ഇടയിലാണ് ഹാജരാകേണ്ടത്.

ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ്‌ ചെയ്‌താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവും നൽകിയാൽ വിട്ടയക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

മതസ്പ‌ർധ വളർത്തുന്നതരത്തിൽ ഒരു പുരോഹിതനുമായി നടത്തിയ സംഭാഷണം യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഹർജിക്കാരനെന്ന് പ്രോസിക്യൂഷൻ ഡയറക്‌ട‌ർ ജനറൽ വിശദീകരിച്ചു. ഷാജൻ സ്‌കറിയയ്‌ക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകളുടെ പട്ടികയും ഹാജരാക്കി.