പ്രവാസികൾക്ക് ഉയർന്ന ശമ്പളം നൽകുന്ന രാജ്യങ്ങളിൽ സൗദി ഒന്നാമത്

0
167

ജിദ്ദ: ആ​ഗോള തലത്തിൽ പ്രവാസികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്നത് സൗദിയാണെന്ന് സർവേ റിപ്പോർട്ട്. ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി ആയ എക്‌സ്പാട്രിയേറ്റ് എംപ്ലോയ്‌മെന്റ് കണ്ടീഷന്‍സ് (ഇസിഎ) അടുത്തിടെ നടത്തിയ മൈഎക്‌സ്പാട്രിയേറ്റ് മാര്‍ക്കറ്റ് പേ സര്‍വേയിലാണ് ഈ കണ്ടെത്തിൽ.

ലോകത്ത് പ്രവാസി മിഡില്‍ മാനേജര്‍മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം നൽകുന്നത് സൗദിയാണ്. സ്ഥാപനങ്ങളിലെ ജൂനിയര്‍-സീനിയര്‍ മാനേജര്‍മാര്‍ക്ക് ഇടയിലുള്ള മിഡില്‍ മാനേജര്‍മാര്‍ സൗദിയില്‍ പ്രതിവര്‍ഷം ശരാശരി 83,763 പൗണ്ട് (88,58,340 രൂപ) ശമ്പളം വാങ്ങുന്നു. ഇത് യുകെയിലേതിനേക്കാള്‍ 20,513 പൗണ്ട് (21,69,348 രൂപ) കൂടുതലാണെന്ന് സര്‍വേ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവുണ്ടായിട്ടും സൗദിയിലെ ശരാശരി ശമ്പളം ഉയർന്നതാണ്.

പ്രവാസികളല്ലാത്തവരെ കൂടി ഉള്‍പ്പെടുത്തിയുള്ള റാങ്കിംഗില്‍ മുന്നിലെത്തിയില്ലെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ശമ്പളം അവിശ്വസനീയമാംവിധം ഉദാരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് താമസം മാറ്റാന്‍ ആളുകളെ ഇത് പ്രേരിപ്പിക്കുന്നുണ്ടെന്ന് ഇസിഎ ഇന്റര്‍നാഷണലിലെ റെമ്യൂണറേഷന്‍ ആന്‍ഡ് പോളിസി സര്‍വേ മാനേജര്‍ ഒലിവര്‍ ബ്രൗണ്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.

മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തില്‍ റാങ്കിങ് താഴെയാണെങ്കിലും വ്യക്തിഗത നികുതി ഇല്ലാത്തതിനാല്‍ മൊത്തത്തിലുള്ള പാക്കേജ് തൊഴിലാളികളെ ആകര്‍ഷിക്കുന്നതാണെന്നും അദ്ദേഹം വിലയിരുത്തി. ആഗോളതലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് സൗദിക്കു പിന്നില്‍ രണ്ടാം സ്ഥാനം നേടിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുന്നതില്‍ ഒന്നാംസ്ഥാനവും സ്വിറ്റ്സർലൻഡിനാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രവാസിയുടെ ശരാശരി ശമ്പളം പ്രതിവര്‍ഷം 77,760 പൗണ്ട് (82,21,777 രൂപ) ആണ്.