ആർ എസ് ശശികുമാറിന് കനത്ത തിരിച്ചടി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ ആരോപണം, ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

0
118

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ആരോപണത്തില്‍ ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഫുള്‍ബെഞ്ചിന് വിട്ട നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ലോകായുക്തയുടെ വിധിക്കെതിരെ പരാതിക്കാരനായ സേവ് സര്‍വകലാശാല ഫോറത്തിന്റെ ആർ എസ് ശശികുമാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് തള്ളിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം സംബന്ധിച്ച കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി ശരിയല്ലെന്നായിരുന്നു ശശികുമാറിന്റെ വാദം. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസില്‍ ലോകായുക്ത തന്നെ തീരുമാനമെടുക്കട്ടെയെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹരായവർക്ക് പണം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാരിലെ മന്ത്രിമാർക്കുമെതിരെയാണ് ഹർജിക്കാരൻ ലോകായുക്തയിൽ പരാതി നൽകിയത്. പരാതി ഫുൾബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി.

ഈ പരാതി ലോകായുക്തക്ക് പരിഗണിക്കാനാവുമോയെന്ന തർക്കം ആദ്യഘട്ടത്തിൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ച്, വാദം കേൾക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് വാദം കേട്ട് 2022 മാർച്ച് 18ന് വിധി പറയാൻ മാറ്റിയെങ്കിലും ഒരു വർഷം കഴിഞ്ഞ് 2023 മാർച്ച് 31ന് ഫുൾബെഞ്ചിനു വിടാനായിരുന്നു തീരുമാനം.