ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി

0
61

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഐടി അധിഷ്ഠിത വിജ്ഞാന വ്യവസായങ്ങളുടെ സാധ്യതകൾക്കനുസരിച്ച് സംസ്ഥാനം അതിവേഗം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യ പുരോഗതിക്കായി വിനിയോഗിക്കുക എന്നതാണു സർക്കാരിന്റെ നിലപാട്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു സയൻസ് പാർക്കുകളിൽ ഒന്നാണു ഡിജിറ്റൽ സയൻസ് പാർക്ക്. നിലവിലെ സാങ്കേതിക അറിവുകളെ ഗവേഷണത്തിലൂടെ നവീകരിക്കേണ്ടതുണ്ട്. കേരളത്തിന്റെ ഉയർന്ന നിലവാരത്തിലുള്ള മാനവ വിഭവശേഷിയെ ഇതിനായി ഉപയോഗിക്കാൻ കഴിയണം.

രണ്ടു വർഷം മുൻപ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ച് ഐടി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഈ യൂണിവേഴ്‌സിറ്റിയോടു ചേർന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത്. ഏകദേശം 1,515 കോടി രൂപയാണ് ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. കിഫ്ബിയിൽ നിന്ന് 200 കോടി രൂപ അനുവദിച്ചു. ഇതിന്റെ തറക്കല്ലിടൽ നടന്നത് ഇക്കഴിഞ്ഞ ഏപ്രിൽ 25 നാണ്. മൂന്നു മാസത്തിനുള്ളിൽത്തന്നെ ഡിജിറ്റൽ സയൻസ് പാർക്കിനുവേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാനും അതിന്റെ പ്രവർത്തനം ആരംഭിക്കാനും കഴിഞ്ഞു. അടുത്ത ഒന്നര-രണ്ടു വർഷത്തിനുള്ളിൽ 2,50,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള രണ്ട് കെട്ടിടങ്ങൾ ഇവിടെ പൂർത്തിയാവും. അതോടെ പാർക്ക് പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാവുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

33 വർഷം മുൻപാണ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് രാജ്യത്തെ ആദ്യത്തെ ടെക്നോപാർക്ക് കേരളത്തിൽ സ്ഥാപിച്ചത്. രണ്ട് വർഷം മുൻപ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ചും ഐ ടി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഈ യൂണിവേഴ്‌സിറ്റിയോട് ചേർന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർത്ഥ്യമാവുന്നത്. ലോകമെമ്പാടും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാർ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കേരളത്തിന്റെ സമഗ്രമായ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇലക്ട്രോണിക് ഉൽപ്പന്ന ഡിസൈനിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഏർപ്പെട്ടിരിക്കുന്ന വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിനുള്ള സൗകര്യങ്ങളോടെ രണ്ടു മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ടാണ് ഡിജിറ്റൽ സയൻസ് പാർക്ക് ഫസ്റ്റ് ഫേസ് പ്രവർത്തനം ആരംഭിക്കുന്നത്. പാർക്ക് പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാവുന്നതോടെ ഡിജിറ്റൽ ശാസ്ത്ര സാങ്കേതികവിദ്യയിലെ മറ്റു മേഖലകളെ കൂടി അതിന്റെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തി വിപുലീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പും അടിസ്ഥാന സൗകര്യ രംഗത്തുണ്ടായ സമൂല മാറ്റങ്ങളും കേരളത്തിന്റെ വളർച്ചയ്ക്ക് കരുത്തേകും. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഡിജിറ്റൽ സയൻസ് പാർക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചിപ്പ് ഡിസൈൻ തുടങ്ങിയ വിവിധ മേഖലകളിലായി സ്പെയിൻ, ഓസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഭാഗമാകുകയാണ്. വിജ്ഞാന വ്യവസായ മേഖലയുടെയും ഗവേഷണങ്ങളുടെയും വളർച്ചക്കും ഉന്നത വിദ്യാഭ്യാസമേഖലയുടെ സമൂലമായ മാറ്റത്തിനും മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനും പങ്കുവഹിക്കാൻ ഡിജിറ്റൽ സയൻസ് പാർക്കിനാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ കമ്പനികളുടെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.