ബെംഗളൂരുവിലെ പ്രതിമാസം 4.5 കോടി സമ്പാദിക്കുന്ന രാമേശ്വരം കഫേയുടെ കൗതുകകരമായ കഥ അടുത്തറിയാം

0
187

ബാംഗ്ലൂരിലെ ഇന്ദിരാനഗറിലെ 12ാമത്തെ റോഡിലൂടെ നടന്നാൽ, ദക്ഷിണേന്ത്യൻ രുചിയും മണവും നിറഞ്ഞ ആവി പറക്കുന്ന പ്ലേറ്റുകൾക്ക് ചുറ്റും ഒരു കൂട്ടം ആളുകൾ കൂടിനിൽക്കുന്നത് കാണാം. അതാണ് അവിടത്തുക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ക്വിക്ക് സർവീസ് റെസ്റ്റോറന്റായ രാമേശ്വരം കഫേ. ബെംഗളൂരുവിലെ പാചക അനുഭവത്തിന്റെ കാര്യത്തിൽ, രാമേശ്വരം കഫേ എപ്പോഴും വേറിട്ടുനിൽക്കുന്നു.

നല്ല എരിവുള്ള ദക്ഷിണേന്ത്യൻ ഭക്ഷണവിഭവങ്ങളുടെ വൈവിധ്യമാർന്ന ഇടമാണ് രാമേശ്വരം കഫേ. നല്ല സോഫ്റ്റ് ഇഡ്ഡലിയും, ​ഗോൾഡൻ ദോശയും, കിടിലൻ ഫിൽട്ടർ കാപ്പിയും കിട്ടുന്ന സ്ഥലമാണിത്. ഫുട്പാത്തിലിരുന്ന് ഏത് സമയത്തും ഇതൊക്കെ ആസ്വദിക്കാമെന്നതാണ് രാമേശ്വരം കഫേയുടെ പ്രത്യേകത. രാവിലെ 6 മണിമുതൽ പുലർച്ചെ 1 മണിവരെ തുറന്നിരിക്കുന്ന ഈ കഫേയിൽ തിരക്കൊഴിയുന്ന സമയം വളരെ കുറവാണ്. രാവിലെ ജോ​ഗിം​ഗിനു പോകുന്നവരുടേയും, ജിമ്മിൽ പോകുന്നവരുടേയും, തിരക്കിട്ട് ഓഫീസിൽ പോകുന്നവരുടേയും ഇഷ്ടപ്പെട്ട സ്പോട്ടായ രാമേശ്വരം കഫേയിലെ പ്രതിമാസ വരുമാനം 4.5 കോടി രൂപയാണ്. വെറും 10-15 സ്ക്വയർ ഫീറ്റിലുള്ള ഒരു ചെറിയ കഫേ ഒരു വർഷം ഏകദേശം 50 കോടി രൂപയുടെ വരുമാനമുണ്ടാക്കുന്നുണ്ട്.

ഈ സംരംഭത്തിനു പിന്നിൽ ​ദിവ്യ റാവു എന്ന വനിതയാണെന്നതാണ് ഏറ്റവും അഭിമാനകരമായ കാര്യം. ചെറുപ്പത്തിലേ പണം എങ്ങനെ ചിലവഴിക്കണമെന്നതിൽ കൃത്യമായി കണക്കുകൂട്ടൽ ഉണ്ടായിരുന്നു ദിവ്യയ്ക്ക്. പ്രതിമാസം പോക്കറ്റ് മണിയായി 1000 രൂപ പോലും കിട്ടാതിരുന്നതിനാൽ, 10 രൂപ ചെലവഴിക്കുന്നതിന് പോലും മടിയായിരുന്നു. അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന് ഫിനാൻസ്, മാനേജ്മെന്റിൽ നിന്ന് കോഴ്സ് പൂർത്തിയാക്കിയ ദിവ്യ 21ാം വയസ്സിൽ ഒരു സിഎ ആയി.

ഇന്ദിരാ ന​ഗറിലെ തിരക്കേറിയ റോഡിൽ ബാറുകളുടെ നടുവിലാണ് രാമേശ്വരം കഫേ സ്ഥിതിചെയ്യുന്നത്. 2022ൽ ചെറിയ ചില കാരണങ്ങളാൽ അടച്ചുപൂട്ടേണ്ടി വന്നെങ്കിലും പൊതുജനങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ വീണ്ടും തുറക്കേണ്ടിവന്നു. ദക്ഷിണേന്ത്യൻ രുചിയുടെ അതിതീവ്രമായ കഥ പറയുന്ന ഈ കഫേയ്ക്ക് ജെപി നഗർ, രാജാജിനഗർ, ബ്രൂക്ക്ഫീൽഡ് എന്നിവിടങ്ങളിലും ശാഖയുണ്ട്.

ഭക്ഷ്യ വ്യവസായത്തിൽ 20 വർഷത്തിലേറെ പരിചയമുള്ള മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ രാഘവേന്ദ്ര റാവുവിന്റെയും സഹ ഉടമയും മാനേജിംഗ് ഡയറക്ടറുമായ ദിവ്യ രാഘവേന്ദ്ര റാവുവിന്റേയും ഉടമസ്ഥതയിലുള്ള കടയാണ് ഇത്. ഉയർന്ന നിലവാരമുള്ള ചേരുവകളും ഉയർന്ന ശുചിത്വ നിലവാരവും ഉപയോഗിച്ച് കഫേ രുചിയുള്ള ഭക്ഷണം നല‍്കുന്നു. അതിന്റെ ഔട്ട്‌ലെറ്റുകളിലുടനീളം രുചിയിലും ഗുണനിലവാരത്തിലും വ്യത്യസ്തത പുലർത്തുന്നുണ്ട്. എയ്‌റോസ്‌പേസ് ശാസ്ത്രജ്ഞനും മുൻ ഇന്ത്യൻ രാഷ്ട്രപതിയുമായിരുന്ന അന്തരിച്ച എപിജെ അബ്ദുൾ കലാമിന്റെ ജന്മസ്ഥലത്തിൽ നിന്നാണ് കഫേയുടെ പേര് കണ്ടെത്തിയത്.

വളരെ പരിമിതമായ മെനുവാണ് രാമേശ്വരം കഫേയുടെ പ്രത്യേകത. ഇത് റെസ്റ്റോറന്റിനെ ഗുണനിലവാരം നിലനിർത്താൻ സഹായിക്കുന്നു. ​ഗീ പൊടി ഇഡ്‌ലി, ​ഗീ തട്ടേ ഇഡ്‌ലി, ​ഗീ പൊടി മസാല ദോശ, ഓപ്പൺ ബട്ടർ മസാല ദോശ, ​ഗാർലിക് റോസ്റ്റ് ദോശ, അക്കി റൊട്ടി, ഗോംഗുര റൈസ്, വെൺ പൊങ്കൽ, വട, നെയ്യ് സാമ്പാർ ബട്ടൺ ഇഡ്‌ലി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ക്ലാസിക് ആയ, ചൂടുള്ള ഫിൽട്ടർ കോഫിയും രാമേശ്വരം കഫേയുടെ പ്രത്യേകതയാണ്.

രാമേശ്വരം കഫേയ്ക്ക് ഇപ്പോൾ നാല് ഔട്ട്‌ലെറ്റുകൾ ഉണ്ട്. ദുബായിൽ മറ്റൊന്ന് തുറക്കാൻ ഒരുങ്ങുകയാണ്. ഹൈദരാബാദിൽ ഒരു കഫേ തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിനകം 700 പേർ ഇവിടെ ജോലി ചെയ്യുന്നു. എന്നാൽ രാമേശ്വരത്തിന്റെ ആ​ഗ്രഹങ്ങൾ അതിലും വലുതാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും വിദേശത്തും സാന്നിധ്യമുണ്ടാകാൻ‍ ഇരുവരും ആഗ്രഹിക്കുന്നു.