Wednesday
17 December 2025
30.8 C
Kerala
HomeKeralaകരകൾക്ക് ഇനി ഉത്സവകാലം; ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കം

കരകൾക്ക് ഇനി ഉത്സവകാലം; ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കം

ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ആനക്കൊട്ടിലിൽ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് കെ അനന്തഗോപൻ ഭദ്രദീപം തെളിയിച്ച് സദ്യ സമർപ്പിച്ചതോടെയാണ് ഈ വർഷത്തെ വള്ളസദ്യക്ക് തുടക്കമായത്.

എല്ലാ ദിവസവും ഇനി വിവിധ കരപ്രതിനിധികൾ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും യാതൊരു വ്യത്യാസമില്ലാതെ നടത്തുന്ന വള്ള സദ്യയിൽ പങ്കെടുക്കാൻ എത്തും. വിവിധ കരക്കാർക്ക് ഇനി ഉത്സവകാലം. എഴുപത്തിരണ്ടു നാളുകളില്‍ ആറന്‍മുളയും ക്ഷേത്ര പരിസരവും ഭക്തിയുടേയും വിശ്വാസത്തിന്റേയും വഞ്ചിപ്പാട്ടിന്റേയും നിറ സാന്നിധ്യംകൊണ്ട് പൂര്‍ണമാകും.

ഇനിയുള്ള 72 ദിവസം 52 കരകളുടെ നാഥനായ ആറന്മുള പാർഥസാരഥിക്ക് മുന്നിൽ നിലയ്ക്കാതെ വഞ്ചിപ്പാട്ട് മുഴങ്ങും. ആറന്മുളയിലെ പാട്ടിനൊപ്പം രുചിയുടെ പെരുമയുള്ള 64 വിഭവങ്ങൾ ഇലയിലെത്തും, ഉപ്പിലിട്ടത് മുതൽ അഞ്ച് തരം പായസം വരെ പ്രസിദ്ധമായ സദ്യയിൽ ഉൾപ്പെടും. തുഴച്ചിലുകാർ പാടി ചോദിക്കുന്ന 20 വിഭവങ്ങളും ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമെ രുചിയുടെ താളപ്പെരുമ തീർക്കുന്നവയാണ്.

ആറന്മുളയിൽ വള്ളസദ്യ നേർന്നാൽ നടക്കാത്ത കാര്യമില്ല എന്നാണ് വിശ്വാസം. തിരുവോണം കഴിഞ്ഞ് ഉത്തൃട്ടാതി നാളിലാണ് വള്ളംകളി നടക്കുന്നത്. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും, ഉത്തൃട്ടാതി വള്ളംകളിയും, വ‍ഞ്ചിപ്പാട്ടും വളരെ പ്രശസ്തമാണ്.

RELATED ARTICLES

Most Popular

Recent Comments