ആർബിഐയെ കുഴച്ച് തക്കാളി; തക്കാളിയുമായി ബന്ധപ്പെട്ട് 5 പ്രധാന കാര്യങ്ങൾ പങ്കുവച്ച് ആർബിഐ

0
98

രാജ്യത്ത് തക്കാളി വില കുതിച്ചതോടെ സർക്കാർ തന്നെ രംഗത്തെത്തിയ കാര്യം ഏവരും അറിഞ്ഞു കാണുമല്ലോ? ഡൽഹിയിലും മറ്റും 250 കടന്ന തക്കാളി വില നിലവിൽ 80- 90 ലെവലിലേയ്ക്കു താഴ്‌ന്നെന്നാണു റിപ്പോർട്ട്. ഉയർന്ന ഭക്ഷ്യവില കാരണം ജൂണിൽ രാജ്യത്ത് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പവും വർധിച്ചിരുന്നു. ആർബിഐ ധനനയ തീരുമാനങ്ങളെ നേരിട്ടു ബാധിക്കുന്ന സൂചികയാണിത്. തക്കാളി രാജ്യത്ത് വൻ ചർച്ചയായതോടെ ആർബിഐ തന്നെ കാര്യങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മോശം കാലാവസ്ഥയും പ്രധാന ഉൽപ്പാദന മേഖലകളിലെ കീടങ്ങളുടെ ആക്രമണം മൂലമുണ്ടായ വിളനാശവുമാണ് നിലവിൽ തക്കാളി വില ഉയരാൻ കാരണമെന്നു റിസർവ് ബാങ്ക് വ്യക്തമാക്കി. ജൂലൈ 17 പുറത്തിറക്കിയ ആർബിഐ ബുള്ളറ്റിനിലാണ് തക്കാളി ശ്രദ്ധ നേടിയത്. തക്കാളിയുമായി ബന്ധപ്പെട്ട് ആർബിഐ പങ്കുവച്ച 5 പ്രധാന കാര്യങ്ങളാണ് താഴെ പറയുന്നത്.

തക്കാളിയും പണപ്പെരുപ്പവും

ചരിത്രം പരിശോധിച്ചാൽ തക്കാളി വില പണപ്പെരുപ്പ സൂചികയെ എങ്ങനെ ബാധിക്കുന്നുവെന്ന കാര്യം വ്യക്തമാണ്. തക്കാളി വിലയിലെ ചാഞ്ചാട്ടം ചില്ലറ, മൊത്ത വിപണികളിലെ മറ്റു പച്ചക്കറികളുടെ വിലകളെയും ബാധിക്കുമെന്നു ആർബിഐ പറഞ്ഞു.

തക്കാളി വിലക്കയറ്റത്തിനു കുറഞ്ഞ ആയുസ്

വളരെ കുറഞ്ഞ വിളവെടുപ്പു കാലാവധിയും, പെട്ടെന്ന് കേടാകുന്ന പ്രകൃതവുമുള്ള പച്ചക്കറിയാണ് തക്കാളി. സീസണുകൾക്ക് അനുസരിച്ച് തക്കാളി വില വർധിക്കാറുണ്ട്. എന്നാൽ ഈ വിലവർധനകൾ വളരെ ഹ്രസ്വമാണ്. തക്കളി വിലയിലെ നീക്കങ്ങൾ പഠിക്കാൻ ഉപയോഗിച്ച ‘മാർക്കോവ് ചെയിൻ ട്രാൻസിഷൻ പ്രോബബിലിറ്റി മാട്രിക്‌സ്’ പ്രകാരം, ശരാശരി 39 ദിവസം തക്കാളി വില 40 രൂപയ്ക്ക് മുകളിലാണ്. എന്നാൽ അടുത്ത 150 ദിവസം വില 20 രൂപയിൽ താഴെയായിരിക്കും.

ഒന്നിലധികം വിളവെടുപ്പ്

സ്ഥലങ്ങൾക്കു അനുസരിച്ച് വിളവെടുപ്പു വ്യത്യാസപ്പെടുന്ന ഒരു വിള ഇനമാണ് തക്കാളി. ഒന്നിലധികം വിളവെടുപ്പും ഇവിടെ നടക്കുന്നു. ഈ സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ വിലയിലും പ്രതിഫലിക്കും.

തക്കാളി വില ഇലാസ്തികത

മാർജിനുകൾ (മൊത്തവിലയ്ക്കും ചില്ലറയ്ക്കും ഇടയിലുള്ള വില) ആഘാതങ്ങളോട് പ്രതികരിക്കുന്നുണ്ടെങ്കിലും മൊത്തവിലയോടുള്ള ഇലാസ്തികത കുറവാണെന്ന് ആർബിഐ പറയുന്നു. ആർബിഐ ഇക്കാര്യം ഉദാഹരണ സമയം വ്യക്തമാക്കുന്നു. മൊത്തവിലയിൽ ഒരു ശതമാനം വർധനയുണ്ടായാൽ, വെഡ്ജ് 0.1 ശതമാനം വർധിക്കുമെന്നു മുൻകാല അനുഭവ കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് ആർബിഐ പറഞ്ഞു. ഇവിടെ മാർജിൻ ഒരു ഷോക്ക് അബ്‌സോർബർ മെക്കാനിസമായി പ്രവർത്തിക്കുന്നു. അതിനാൽ റീട്ടെയിൽ വിലകളിലെ പണപ്പെരുപ്പം മൊത്തവ്യാപാരത്തേക്കാൾ അസ്ഥിരത കുറവായിരിക്കും.

തക്കാളി വില മറ്റ് ഉൽപ്പന്ന വിലയെ ബാധിക്കും

തക്കാളിയുടെ വിലക്കയറ്റം മറ്റ് ഉൽപ്പന്ന വിലകളെ ബാധിക്കുന്ന ഘടകമാണെന്ന് ആർബിഐ പറയുന്നു. അതിനാൽ തന്നെ പണപ്പെരുപ്പത്തിലെ അസ്ഥിരത നിയന്ത്രിക്കുന്നതിന് വിതരണ ശൃംഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. അടുത്തിടെ രാജ്യത്ത് തക്കാളി വില 250 രൂപയോളം എത്തിയപ്പോൾ കേന്ദ്രം 80- 90 രൂപയ്ക്കു തക്കാളി ലഭ്യമാക്കിയിരുന്നു.