ക്ഷേത്രത്തിന്റെ രൂപമെന്ന് പരാതി; മുസ്ലീം പള്ളി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കളക്ടര്‍

0
45

ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മുസ്ലിം പള്ളി പൂട്ടിച്ചു. ജൽഗാവ് ജില്ലയിലെ 800 വർഷത്തോളം പഴക്കമുള്ള പുരാതനമായ മുസ്ലിം പള്ളിയാണ് കളക്ടർ ഇടപെട്ട് പൂട്ടിച്ചത്.

പള്ളിയുടെ മൊത്തം നിർമിതിക്ക് ക്ഷേത്രത്തിനോട് സാമ്യമുണ്ട് എന്ന പരാതിയെത്തുടർന്ന് ഈ മാസം 11നാണ് പള്ളി പൂട്ടാനായി കളക്ടർ ഉത്തരവിടുന്നത്. പ്രസാദ് മധുസൂദൻ ദന്താവാടേ എന്ന ആർ എസ് എസ് പ്രവർത്തകന്റെ പരാതിയിലായിരുന്നു നടപടി. ക്രിമിനല്‍ നടപടിചട്ടത്തിലെ 144,145 വകുപ്പുകള്‍ പ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയത്. അടച്ചുപൂട്ടിയ ശേഷം പള്ളിയുടെ താക്കോൽ വാങ്ങി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഓഫ് ചീഫ് ഓഫിസര്‍ക്ക് കൈമാറുകയും ചെയ്തു.

പള്ളി പൂട്ടിയ നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി നിയമപോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു. കമ്മിറ്റി പ്രസിഡന്റ് അല്‍താഫ് ഖാന്‍ കളക്ടറുടെ ഈ നീക്കത്തെ എതിർത്ത് ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. പള്ളി വർഷങ്ങളായി നിലനിൽക്കുന്നതാണെന്നും മഹാരാഷ്ട്ര സർക്കാർത്തന്നെ മസ്ജിദിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതാണെന്നും അൽത്താഫ് ഖാൻ ഹർജിയിൽ പറയുന്നു. ഔറംഗബാദ് ബെഞ്ചിൽ സമർപ്പിച്ചിരിക്കുന്ന ഹർജി കോടതി ഈ മാസം 18ന് പരിഗണിക്കും.