മേല്‍നോട്ട സമിതിക്ക് മുമ്പിലും ബ്രിജ് ഭൂഷനെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗുസ്തിതാരങ്ങള്‍, നടപടിയില്ല

0
184

ഫെബ്രുവരിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ്(ഡബ്ല്യുഎഫ്ഐ) ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തിതാരങ്ങള്‍ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണ്‍ കുറ്റക്കാരനെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയെങ്കിലും, മേല്‍നോട്ട സമിതി ഏപ്രിലില്‍ കായിക മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് നടപടിക്ക് ശുപാര്‍ശയില്ല.

ജനുവരിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ ബോക്സിംഗ് ലോക ചാമ്പ്യന്‍ മേരി കോമിന്റെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റി രൂപീകരിക്കുകയും ഫെബ്രുവരിയില്‍ താരങ്ങളുടേതടക്കം വാദം കേള്‍ക്കുകയും ചെയ്തു.ഏപ്രില്‍ 24 ന്, കമ്മിറ്റിയുടെ ‘പ്രധാന കണ്ടെത്തലുകള്‍’ സര്‍ക്കാര്‍ പുറത്തുവിട്ടു, ഇത് ഫെഡറേഷനിലെ ഘടനാപരമായ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു. ആഭ്യന്തര പരാതി സമിതിയുടെ അഭാവം ഉള്‍പ്പെടെ, ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ആരോപണങ്ങളില്‍ മൗനം പാലിച്ചു.

നിരവധി താരങ്ങളും പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും ബ്രിജ് ഭൂഷനെതിരെ ലൈംഗികാതിക്രമം ആരോപിക്കുകയോ ആരോപണങ്ങള്‍ ശരിവെക്കുകയോ ചെയ്തിരുന്നു. നടപടിയില്ലായ്മയും കമ്മിറ്റിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന്, ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 23-ന് ജന്തര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. രണ്ട് മാസത്തോളം പ്രതിഷേധം തുടര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി അനുരാഗ് താക്കൂര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അന്വേഷണം വേഗത്തിലാക്കുന്നത് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം താരങ്ങള്‍ സമരം അവസാനിപ്പിച്ചു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുകയും അനുബന്ധമായി സമര്‍പ്പിക്കുകയും ചെയ്തു.

ലണ്ടന്‍ ഒളിമ്പിക്സ് വെങ്കലം നേടിയ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്, മുന്‍ ബാഡ്മിന്റണ്‍ താരം തൃപ്തി മുര്‍ഗുണ്ടെ, സായ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാധിക ശ്രീമാന്‍, ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം മുന്‍ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് രാജ്‌ഗോപാലന്‍, മുന്‍ ഗുസ്തി താരം ബബിത ഫോഗട്ട് എന്നിവരാണ് മേരി കോമിനെ കൂടാതെ സമിതിയിലെ മറ്റ് അംഗങ്ങള്‍.